
കൊച്ചി: ലക്ഷദ്വീപിൽ കൂടുതൽ വിവാദ നടപടികളുമായി ഭരണകൂടം. സർക്കാർ സർവ്വീസിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതാണ് ഏറ്റവുമൊടുവിലത്തെ നടപടി. ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ദ്വീപിൽ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് പതിവാണ്. പക്ഷേ, ഇപ്പോൾ മിക്ക ദ്വീപിലെയും ഉന്നത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരിക്കുകയാണ്. ഇവരോട് അടിയന്തരമായി സ്ഥാനമൊഴിഞ്ഞ് പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരിൽ ചിലർക്ക് ചുമതലകൾ നൽകിയിട്ടുമില്ല.
അതേസമയം, ലക്ഷദ്വീപ് കളക്ടർ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണുന്നുണ്ട്. ഭരണകൂടത്തിനു എതിരായ വിമർശനങ്ങൾക്ക് അഡ്മിനിസ്ട്രേഷന്റെ മറുപടി അദ്ദേഹം നൽകും.
അടിയന്തര സാഹചര്യത്തിൽ രോഗികളെ എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക് മാറ്റാൻ നാലംഗ സമിതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ആശുപത്രി സൗകര്യങ്ങളുള്ള കവരത്തി അടക്കമുള്ള ദ്വീപുകളിലേക് രോഗികളെ കൊണ്ടുപോകുന്നതിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിനിടെ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുന്ന ജോലിയും ഭരണകൂടം തുടങ്ങിയിരുന്നു.
തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ലക്ഷദ്വീപിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നുണ്ട്. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ വിവാദ നടപടികളുമായി അഡ്മനിസ്ട്രേഷൻ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേരുന്നത്. വൈകിട്ട് നാലിന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം. യോഗത്തിൽ ബിജെപിയുടെ നിലപാടും നിർണായകമാണ്. വിവാദ നടപടികളിൽ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam