
ദില്ലി: ശനിയാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ദേശീയപാതയിൽ അമിതവേഗതയിൽ വന്ന താർ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 4:30 ഓടെ ഹൈവേയുടെ എക്സിറ്റ് നമ്പർ 9 ന് സമീപമാണ് സംഭവം. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ആറ് പേരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിൽ നിന്ന് ഗുരുഗ്രാമിലേക്ക് ജോലിക്കായി യാത്ര ചെയ്തിരുന്ന സംഘമാണ് ദാരുണമായ അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. ഥാർ പൂർണ്ണമായും തകർന്നു. കഴിഞ്ഞ മാസം ദില്ലിയിലെ മോട്ടി നഗർ പ്രദേശത്ത് അമിതവേഗതയിൽ വന്ന ഥാർ ഇടിച്ച് ഒരു ബൈക്ക് യാത്രികൻ മരിച്ചു. കാറിനും ട്രക്കിനും ഇടയിൽ ബൈക്ക് പൂർണ്ണമായും തകർന്നി. പ്രതിയായ ഡ്രൈവർ അമരീന്ദർ സിംഗ് സോധി ഉടൻ തന്നെ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പൊലീസ് വാഹനത്തിൽ നിന്ന് രണ്ട് കുപ്പി മദ്യം കണ്ടെത്തി.
മറ്റൊരു സംഭവത്തിൽ, ചാണക്യപുരിയിൽ അമിതവേഗതയിൽ വന്ന ഒരു ഥാർ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. രാഷ്ട്രപതി ഭവനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് അപകടം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാൽനടയാത്രക്കാരന്റെ മൃതദേഹം നാല് മണിക്കൂർ റോഡിൽ കിടന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. താൻ ഉറങ്ങിപ്പോയെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam