
ആഗ്ര: സ്വന്തം പേരിലുള്ള വീട് വിൽക്കാൻ 50കാരിയായ വീട്ടമ്മയെ നിർബന്ധിച്ച് മൂത്തമകനും ഭർത്താവും. വീട് വിൽക്കില്ലെന്ന് വീട്ടമ്മ. നിർബന്ധം ഭീഷണിക്ക് വഴി മാറിയതിന് പിന്നാലെ വാടക വീട്ടിലേക്ക് താമസം മാറിയ വീട്ടമ്മയെ തല്ലിക്കൊന്ന് ഭർത്താവും മകനും. ഉത്തർ പ്രദേശിലെ ആഗ്രയ്ക്ക് സമീപമുള്ള ശ്യാം വിഹാർ കോളനിയിലാണ് സംഭവം. വാടക വീട്ടിലേക്ക് പെട്ടന്ന് താമസം മാറേണ്ടി വന്നപ്പോൾ എടുക്കാൻ മറന്നുപോയ ചില അവശ്യ വസ്തുക്കൾ എടുക്കാനായി തിരികെ വീട്ടിലെത്തിയായ 50 കാരിയെ ഞായറാഴ്ച വൈകുന്നേരമാണ് മൂത്തമകനും ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയത്.
രമാ ദേവി എന്ന വീട്ടമ്മയെയാണ് ഭർത്താന് ദാദിച്ച് ഗോസ്വാമി എന്ന 56കാരനും മൂത്തമകനായ മനോജും ചേർന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി രമാ ദേവിയുടെ പേരിലുള്ള 250 സ്ക്വയർ ഫീറ്റ് വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും മൂത്ത മകനും ഇവരെ ശല്യം ചെയ്തിരുന്നു. വീട് വിൽക്കാനുള്ള നിർബന്ധം ഭീഷണിയിലേക്കും മർദ്ദനത്തിലേക്കും എത്തിയതിന് പിന്നാലെ രമാ ദേവി ഉറ്റ ബന്ധുക്കളെ ഭയന്ന് താമസം വാടക വീട്ടിലേക്ക് മാറിയിരുന്നു. കഴിഞ്ഞ നാല് മാസമായി ഇവർ വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. രമാ ദേവിയുടെ പേരിലുള്ള ചെറിയ വീട്ടിൽ മനോജും ഭാര്യയും ആയിരുന്നു താമസിച്ചിരുന്നത്. മറ്റൊരു മകനായ കൌശലിനും ഭാര്യ മഞ്ജുവിനും ഒപ്പമായിരുന്നു രമാ ദേവി താമസിച്ചിരുന്നത്. ഇവർക്ക് രണ്ട് ആൺമക്കളേ കൂടാതെ രാഖി എന്നു പേരുള്ള ഒരു മകൾ കൂടിയുണ്ട്.
ശനിയാഴ്ച രമാദേവി തിരികെ വീട്ടിലേക്കെത്തി. കൌശലും ഭാര്യയും വാടകയ്ക്കാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു മകൻ രമാ ദേവിയുടെ പേരിലുള്ള വീട്ടിൽ താമസിക്കുന്നത് ശരിയല്ലെന്നും രമാ ദേവി മകനോടും മരുമകളോടും ഭർത്താവിനോടും വിശദമാക്കി. മകൻ വീട് വിട്ട് പോകണ്ട കാര്യമില്ലെന്ന് നിലാപാടാണ് രമാ ദേവിയുടെ ഭർത്താവ് സ്വീകരിച്ചത്. വലിയ രീതിയിൽ ബഹളം ഉണ്ടായപ്പോൾ അയൽവക്കത്തുള്ള ബന്ധുക്കൾ ഇടപെട്ട് തർക്കം പരിഹരിച്ചു. ദാദിച്ച് ഗോസ്വാമി മദ്യപിച്ച് ക്ഷുഭിതനായ അവസ്ഥയിൽ ആയിരുന്നതിനാൽ ബന്ധുവീട്ടിലാണ് രമാ ദേവി ശനിയാഴ്ച താമസിച്ചത്.
ഞായറാഴ്ച ഇവർ വീട്ടിലെത്തിയപ്പോൾ വീട് വിൽക്കണമെന്ന പേരിൽ വീണ്ടും തർക്കമുണ്ടായി. മരുമകളും മകനും ഭർത്താവും ചേർന്ന് രമാ ദേവിയോട് ഉടനടി വീട് വിൽക്കണമെന്ന് നിർബന്ധം തുടങ്ങി. ഇതിനിടയിൽ ദാദിച്ച് ഗോസ്വാമി രമാദേവിയെ വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രമാ ദേവി അടിയേറ്റ് വീഴുന്നത് വരെ ആക്രമണത്തിൽ തടസം പിടിക്കാൻ പോലും മകനും മരുമകളും തയ്യാറാവുകയും ചെയ്തില്ല. ഫിറോസാബാദിൽ താമസിക്കുന്ന മകളെത്തിയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. സഹോദരനും പിതാവും മദ്യത്തിന് അടിമകളാണെന്നും അടുത്തിടെ ഇവർക്ക് സ്വന്തമായി ഉണ്ടായിരുന്ന കൃഷി സ്ഥലം ഇരുവരും ചേർന്ന് വിറ്റഴിച്ച ശേഷം പണം മുഴുവൻ മദ്യപിക്കാനായി ഉപയോഗിച്ചതായാണ് മകൾ പൊലീസിന് മൊഴി നൽകിയത്.
രമാദേവിയുടെ ഭർത്താവും മകനും മരുമകനും സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരിക്കുകയാണ്. വീടിന് വെളിയിൽ വച്ച് രമാ ദേവിയെ ഭർത്താവ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. തലയിൽ അടിയേറ്റ് രമാദേവി കുഴഞ്ഞ് വീഴുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ കഴിയും. 18 സെക്കന്റിനുള്ളിൽ പത്തിലേറെ തവണയാണ് ദാദിച്ച് ഗോസ്വാമി ഭാര്യയെ മർദ്ദിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam