
ദില്ലി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി രോഗബാധയെന്ന് സ്ഥിരീകരണം. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്‌ഐവി പോസിറ്റീവായത്. സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, സംഭവത്തിൽ ജാർഖണ്ഡ് സർക്കാർ അന്വേഷണം തുടങ്ങി. സംഭവം റാഞ്ചിയിൽ നിന്നുള്ള ഉന്നതതല മെഡിക്കൽ സംഘം അടിയന്തരമായി അന്വേഷിക്കാനും തീരുമാനിച്ചു.
വിഷയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു കുട്ടിയുടെ കുടുംബം രംഗത്തെത്തുന്നത്. തലാസീമിയ ബാധിതനായ കുട്ടിക്ക് ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് എച്ച്ഐവി ബാധിച്ച രക്തം നൽകിയതായി കുടുംബം ആരോപിച്ചതോടെയാണ് വിവരം പുറത്തുവന്നത്. പരാതിയെത്തുടർന്ന്, ജാർഖണ്ഡ് സർക്കാർ മെഡിക്കൽ ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ മെഡിക്കൽ സംഘത്തെ ആരോപണങ്ങൾ അന്വേഷിക്കാൻ അയച്ചു. ഈ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായത്. പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ തലസീമിയ ബാധിച്ച നാല് കുട്ടികൾ കൂടി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു.
പരിശോധനയിൽ രക്തബാങ്കിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയെന്നും അവ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോ. ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലെ രക്തബാങ്കിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഗുരുതരമായ കേസുകൾ മാത്രമേ രക്തബാങ്കിൽ കൈകാര്യം ചെയ്യുകയുള്ളൂവെന്നും ഡോ ദിനേശ് കുമാർ പറഞ്ഞു.