
ദില്ലി: നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത എട്ട് മലേഷ്യന്‍ പൗരന്മാര്‍ ദില്ലി വിമാനത്താവളത്തില്‍ പിടിയിലായി. ഇതിനിടെ ഒളിവില്‍ പോയ പത്ത് ഇന്തോനേഷ്യക്കാരെ ഗാസിയാബാദില്‍ ഉത്തര്‍പ്രദേശ് പൊലീസും കസ്റ്റഡിയിലെടുത്തു. അവശേഷിക്കുന്ന 192 വിദേശികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയതായി ദില്ലി പൊലീസ് അറിയിച്ചു.
നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഒളിവില്‍ പോയ 200 വിദേശികളില്‍ 18 പേരാണ് ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി പിടിയിലായത്. ദുരിതാശ്വാസ സാധനങ്ങള്‍ കൊണ്ടുപോകുന്ന മലിന്റോ വിമാനത്തില്‍ മലേഷ്യക്ക് കടക്കാനായിരുന്നു എട്ടംഗ സംഘത്തിന്റെ ശ്രമം. ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ ലംഘിച്ച വിദേശികളുടെ വിവരങ്ങള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിരുന്നു.
പരിശോധനയ്ക്കിടെ കസ്റ്റിഡിയിലെടുത്ത ഇവരെ ദില്ലി പൊലീസിന് കൈമാറി. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെട്ട പത്തംഗ ഇന്തോനേഷ്യന്‍ സംഘമാണ് ഗാസിയാബാദിനടുത്തെ സാഹിബാ ബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഉത്തര്‍പ്രദേശ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയ അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു. വിദേശികളെ കരുതല്‍ നിരീക്ഷണത്തിലാക്കി.
ഇതിനിടെ രാജ്യത്തെ 30 ശതമാനം കൊവിഡ് രോഗികള്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരം കൈമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാംകുമാര്‍ ഠാക്കൂര്‍ മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള വിവര ശേഖരണം ദില്ലി പൊലീസും ശക്തമാക്കി. മാര്‍ച്ച് 13 നും 18 നും ഇടയില്‍ മര്‍ക്കസിന് സമീപമുള്ള ടവര്‍ ലൊക്കേഷന്‍ പരിധിയിലെത്തിയവരുടെ വിശദാംശങ്ങളാണ് ദില്ലി ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam