
ലക്നൗ: ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉള്ളില്‍ വെളിച്ചമില്ലാതിരിക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് പുറത്ത് വെളിച്ചം കത്തിച്ചുവെക്കാന്‍ സാധിക്കുകയെന്ന് അഖിലേഷ് ചോദിച്ചു.
ഇപ്പോൾ രാജ്യം നേരിടുന്ന പ്രശ്നം കൊവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യത്തിന് കിറ്റുകൾ ഇല്ലാത്തതും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വേണ്ട സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതുമാണെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു.
"ആളുകളെ പരിശോധിക്കാൻ വേണ്ടത്ര ടെസ്റ്റിംഗ് കിറ്റുകൾ ഇല്ല. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയ്ക്കായി സുരക്ഷാ ഉപകരണങ്ങളില്ല, പാവപ്പെട്ടവന് ആവശ്യത്തിന് ഭക്ഷണമില്ല. ഇതൊക്കെയാണ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഒന്ന് ആലോചിച്ച് നോക്കൂ, ഉള്ളില്‍ വെളിച്ചമില്ലാതിരിക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് പുറത്ത് വെളിച്ചം കത്തിച്ചുവെക്കാന്‍ സാധിക്കുക,"അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദിയുടെ രാജ്യത്തോടുള്ള ആഹ്വാനം. രാജ്യത്തെ 130 കോടി ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് ദീപങ്ങൾ പ്രകാശിപ്പിക്കണമെന്നും ഇതുവഴി ആരും ഒറ്റക്കല്ല എന്ന സന്ദേശം നല്‍കണമെന്നും കൊവിഡ് ഭീതിയുടെ ഇരുട്ടകറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam