ജനുവരി മുതൽ രാജ്യത്ത് നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. കേന്ദ്ര ജീവനക്കാരുടെ ശമ്പള വർദ്ധന, സിഎൻജി വിലക്കുറവ്, തുടങ്ങിയവ ദേശീയ തലത്തിലും, മെഡിസെപ് പ്രീമിയം വർദ്ധന, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം അടക്കം മാറ്റങ്ങൾ കേരളത്തിലും പ്രധാനമാണ്.
ദില്ലി: പുതിയ വർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം. ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതോടൊപ്പം രാജ്യത്ത് പുതിയ വർഷം മുതൽ നിരവധി പരിഷ്‌കാരങ്ങളും പ്രാബല്യത്തിൽ വരുന്നുണ്ട്. അതിൽ കേന്ദ്രസർക്കാർ ജീവനക്കാർ ഏറെക്കാലമായി കാത്തിരിക്കുന്ന ശമ്പള കമ്മീഷൻ ശുപാർശകൾ മുതൽ, കേരളത്തിലെ ഉറവിട മാലിന്യ സംസ്‌കരണം വരെ മാറ്റങ്ങളുണ്ട്. അത് ഏതൊക്കെയെന്ന് പരിശോധിക്കാം.
ഇന്ത്യയിലാകെ വരുന്ന പരിഷ്കാരങ്ങൾ ഇവ
കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ കാലമായി കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകിയാലും, 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ മാറുന്നതോടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും കാര്യമായ വർദ്ധനവുണ്ടാകും.
സിഎൻജി - പിഎൻജി വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം ജനുവരി 1 മുതൽ രാജ്യവ്യാപകമായി നികുതി പുനഃക്രമീകരിക്കും. ഒന്നാം സോൺ പരിധി നിശ്ചയിക്കുന്നതോടെ സിഎൻജി, പിഎൻജി വിലകളിൽ വലിയ ആശ്വാസം സാധാരണക്കാർക്ക് പ്രതീക്ഷിക്കാം.
പാക്ക്ജ്‌ഡ് കുടിവെള്ളത്തിന് (Bottled Water) ജനുവരി 1 മുതൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും. കുപ്പി വെള്ളത്തിന് മേലുള്ള നിർബന്ധിത ബിഐഎസ് സർട്ടിഫിക്കേഷൻ മാർക്ക് ഒഴിവാക്കാൻ എഫ്എസ്എസ്എഐ തീരുമാനിച്ചിട്ടുണ്ട്. പകരം, മൈക്രോബയോളജിക്കൽ പരിശോധനകൾ ഉൾപ്പെടെ കൂടുതൽ കർശനമായ ഗുണനിലവാര പരിശോധനകൾ നിർമ്മാതാക്കൾ പാലിക്കേണ്ടി വരും.
പാൻ കാർഡ് എടുത്തവർ അത് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജനുവരി 1-ന് അവസാനിക്കും. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് മുന്നറിയിപ്പ്. ഇത് ബാങ്ക് ഇടപാടുകളെയും ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനെയും ബാധിക്കും.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസുകളിൽ ജനുവരി മുതൽ മാറ്റം വരും. ഡ്രീം-11 പോലെയുള്ള ഓൺലൈൻ ഗെയിമിംഗ് ഇടപാടുകൾക്ക് 2% അധിക ചാർജ് നൽകണം. പേടിഎം, ആമസോൺ പേ വാലറ്റുകളിൽ 5,000-ത്തിന് മുകളിൽ തുക ലോഡ് ചെയ്യുമ്പോൾ 1% ഫീസ് ഈടാക്കും. റെയിൽവേ/ബസ് ബുക്കിംഗുകളിൽ ₹50,000-ത്തിന് മുകളിലുള്ള ഇടപാടുകൾക്ക് 1% ചാർജ് ഈടാക്കും.
റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളെ ജനുവരി 1 മുതൽ 'ഇക്വിറ്റി' ആയി മ്യൂച്വൽ ഫണ്ടുകൾ കണക്കാക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപകർ വരാൻ ഇത് കാരണമാകും.
കേരളത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്ക് ജനുവരി 1 മുതൽ വർദ്ധിക്കും. നിലവിലെ 500 രൂപ പ്രീമിയത്തിൽ നിന്ന് പ്രതിമാസം അടയ്‌ക്കേണ്ട തുക 810 രൂപയായി ഉയർത്തി. പ്രതിമാസം ₹310 രൂപയുടെ വർദ്ധനവാണ് ഉണ്ടാകുന്നത്. ജനുവരി മാസത്തെ ശമ്പളത്തിൽ/പെൻഷനിൽ നിന്ന് ഈ തുക കുറയ്ക്കും.
പുതിയ പുനരുപയോഗ ഊർജ്ജ ബില്ലിംഗ്. പുനരുപയോഗ ഊർജ്ജത്തിനായുള്ള ബില്ലിംഗ് സംവിധാനങ്ങൾ ജനുവരി 1 മുതൽ മാറും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് 20 കിലോവാട്ട് വരെയും വ്യവസായങ്ങൾക്ക് 500 കിലോവാട്ട് വരെയും ആയിരിക്കും നെറ്റ് മീറ്ററിംഗ് സൗകര്യം ലഭ്യമാകുക. സോളാർ ഇല്ലാത്ത സമയങ്ങളിൽ ഗ്രിഡിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുന്നതിന് ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരിൽ നിന്ന് നിശ്ചിത ഗ്രിഡ് സപ്പോർട്ട് ചാർജ് ഈടാക്കും.
കേരള മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റുകളിൽ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കും. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ നിർബന്ധമായും ഡാഷ് ബോർഡ് ക്യാമറകൾ ഉണ്ടായിരിക്കണം. ഇതിന്റെ റെക്കോർഡിംഗ് എംവിഡി ഉദ്യോഗസ്ഥർ പരിശോധിക്കും. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കാൻ അനുവദിക്കില്ല.
പുതിയ നഗരസഭാ-പഞ്ചായത്ത് രാജ് ഭേദഗതി ചട്ടങ്ങൾ പ്രകാരം ഉറവിട മാലിന്യ സംസ്‌കരണവും ഹരിതകർമ്മ സേനയുടെ വീടുതോറുമുള്ള ശേഖരണവും ജനുവരി മുതൽ കൂടുതൽ കർശനമാക്കും. അജൈവ മാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളുന്നവർക്കും ശാസ്ത്രീയമായി സംസ്‌കരിക്കാത്തവർക്കും എതിരെ കനത്ത പിഴ ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam