
ബെർലിൻ/ന്യൂഡൽഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ബിജെപി സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആയുധമാക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിനിടെ ബെർലിനിലെ ഹെർട്ടി സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ വിദേശമണ്ണിൽ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രാഹുലിനെതിരെ രംഗത്തെത്തി. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനാണ് ഉപയോഗിക്കുന്നത്. ബിജെപിയുമായി ചേർന്നുനിൽക്കുന്നവർക്കെതിരെ ഒരു കേസ് പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് കെട്ടിപ്പടുത്ത ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി തങ്ങളുടേത് മാത്രമായി കാണുന്നു. ജനാധിപത്യം കടുത്ത ആക്രമണം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മോഷണം നടന്നുവെന്നും മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നില്ലെന്നും രാഹുൽ ആവർത്തിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക മാതൃക പരാജയമാണെന്നും അത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ നയങ്ങളുടെ തുടർച്ച മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ കാഴ്ചപ്പാട് ഇന്ത്യക്കാർ തമ്മിൽ പോരടിക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രൂക്ഷമായി പ്രതികരിച്ചു. രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ഏകോപിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "ഇന്ത്യയെ സ്നേഹിക്കുന്ന ആരെങ്കിലും രാജ്യം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുമോ?" എന്ന് അദ്ദേഹം ചോദിച്ചു. ജോർജ്ജ് സോറോസിനെപ്പോലുള്ളവരുമായി ചേർന്ന് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുന്ന ഇന്ത്യാ വിരുദ്ധ നേതാവാണെന്നാണ് ബിജെപി നേതാവ് ശോഭ കരന്ദ്‌ലാജെ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam