
ചെന്നൈ: തമിഴ്നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം പെയ്ത കനത്തമഴയിൽ ഒരു മരണം. തിരുവാരൂരിൽ വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിയാണ് മരിച്ചത്. അതേസമയം, വടക്കൻ തമിഴ്നാട്ടിലും തീരദേശ ജില്ലകളിലും മഴ തുടരുകയാണ്. 32 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈയിൽ അടക്കം പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയിരിക്കുകയാണ്. അതിനിടെ, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിരുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
വില്ലുപുരം, കുടലൂർ, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കള്ളക്കുറിച്ചി, ചെങ്കൽപട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധിയാണ്. കനത്ത മഴയെ തുടർന്ന് അണ്ണാമലൈ സർവകലാശാലയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സർവ്വകലാശാലയിലും സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും ജനുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി രജിസ്ട്രാർ അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും.
അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, കാരയ്ക്കൽ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രചവചനം. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. അഭൂതപൂർവമായ മഴയാണ് 2023ല്‍ തമിഴ്നാട്ടിലുണ്ടായത്. തെക്കന്‍ ജില്ലകളില്‍ ഡിസംബറിൽ വ്യാപകമായ മഴ ലഭിച്ചിരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് പ്രളയമുണ്ടായത്. അതിനുമുമ്പ് ഡിസംബർ ആദ്യം, ചുഴലിക്കാറ്റ് ചെന്നൈയിലെ പല പ്രദേശങ്ങളിലും നാശം വിതച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam