
ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കി മാറ്റാൻ കോൺഗ്രസ് പരിശ്രമിക്കുമ്പോൾ പ്രതിപക്ഷത്തെ മൂന്ന് പാർട്ടികൾക്ക് പരിപാടിയിലേക്ക് ക്ഷണമില്ല. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ആം ആദ്മി പാർട്ടി അടക്കമുള്ള മൂന്ന് പാർട്ടികൾക്കാണ് ക്ഷണമില്ലാത്തത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയേയും , ഗുലാം നബി ആസാദിന്‍റെ ഡമോക്രറ്റിക് പാർട്ടിയേയും ഒഴിവാക്കിയിട്ടുണ്ട്. ഇടത് പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ശിവസേന, എൻ സി പി യടക്കം 21 പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്. ഭാരത് ജോഡോ യാത്രയുമായി സഹകരിച്ചവർക്കും, പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി രാഹുൽ ഗാന്ധി എഴുതിയ കത്തിനോട് പ്രതികരിച്ചവർക്കും മാത്രമേ ക്ഷണമുള്ളൂവെന്നാണ് എ ഐ സി സിയുടെ വിശദീകരണം. മുപ്പതിന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് യാത്രയുടെ സമാപനം.
2022 സെപ്തംബർ മാസം 7 ാം തിയതി ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ച് മാസം പിന്നിട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിൽ ഈ മാസം 30 ന് അവസാനിക്കുക. 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്. 3,570 കിലോമീറ്റര്‍ പിന്നിട്ടാകും ജനുവരി 30 ന് കശ്മീരിൽ സമാപിക്കുക. ഇപ്പോൾ ജാഥ പഞ്ചാബിലൂടെയാണ് പര്യടനം നടത്തുന്നത്. അതേസമയം ബി ജെ പിയുടെ ബഹിഷ്ക്കരണാഹ്വാനം തള്ളി ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് എല്ലായിടത്തും ദൃശ്യമാകുന്നത്. സിഖ് വികാരം ഇളക്കാന്‍ ശ്രമിച്ച് ശരോമണി അകാലിദളും യാത്രക്കെതിരെ നിലപാടെടുത്തിരുന്നു. ആർ എസ് എസോ, ബി ജെ പിയോ ശ്രമിച്ചാല്‍ യാത്ര തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിക്കുകയും ചെയ്തു. ആർ എസ് എസും ബി ജെ പിയും ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും ഭാഷയുടെയും മതത്തിന്‍റെയും ദേശത്തിന്‍റെയുമൊക്കം പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും രാഹുൽ പഞ്ചാബിലെ യാത്രക്കിടെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam