
ദില്ലി : രാജ്യസഭയിൽ പ്രതിഷേധിച്ച ഒരു എംപിക്ക് കൂടി സസ്പെൻഷൻ. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷനെന്നാണ് വിശദീകരണം. വെളളിയാഴ്ച വരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ നടപടിയെടുത്ത പ്രതിപക്ഷ എംപിമാരുടെ എണ്ണം 20 ആയി. ഇന്നലെ അഞ്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 19 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെയും സസ്പെൻഡ് ചെയ്തു. ഇതോടെ പാർലമെന്റിൽ ഇത്തവണ സസ്പെന്ഡ് ചെയ്യപ്പെട്ടത് 24 എംപിമാരാണ്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും ഒരാൾക്കെതിരെ കൂടി നടപടിയെടുത്തത്. പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ നിറുത്തി വച്ചു.
മലയാളികളായ വി ശിവദാസൻ, പി. സന്തോഷ് കുമാർ, എഎ റഹീം എന്നിവരുൾപ്പടെ 19 പേരെയാണ് നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചതിന് ഇന്നലെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻറെ പ്രമേയം അംഗീകരിച്ചാണ് 19 എംപിമാരെ സസ്പെൻഡ് ചെയ്തത്. ജി എസ്ടി വിഷയത്തിൽ നടുത്തളത്തിൽ പ്രതിഷേധിക്കുന്ന എംപിമാർക്ക് ഉപാദ്ധ്യക്ഷൻ ആദ്യം മുന്നറിയിപ്പ് നല്കിയിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്.
സസ്പെൻഷനിലായ എംപിമാർ നാലുമണിക്ക് സഭ പിരിഞ്ഞപ്പോഴാണ് പുറത്തിറങ്ങാൻ തയ്യാറായത്. ജിഎസ്ടിയിൽ ചർച്ചയ്ക്ക് സർക്കാർ ഇതു വരെ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടർന്നു.
'പാര്‍ലമെന്റ് പ്രതിഷേധമറിയിക്കാനുള്ള വേദി കൂടിയാണ്, മറക്കരുത്'; എംപിമാരുടെ സസ്പെൻഷനിൽ എളമരം കരീം
എന്നാൽ അതേ സമയം, കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ധനമന്ത്രിമാർ ഉൾപ്പെട്ട സമിതിയാണ് ജിഎസ്ടി മാറ്റം നിർദ്ദേശിച്ചതെന്നാണ് കേന്ദ്രം സഭയെ അറിയിച്ചത്. സമവായത്തിലൂടെയാണ് തീരുമാനമെടുത്തതെന്നും ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി സഭയിൽ വിശദീകരിക്കുന്നു.
രാജ്യസഭയിലും സസ്പെൻഷൻ, മൂന്ന് മലയാളി എംപിമാരടക്കം 19 പേര്‍ക്കെതിരെ നടപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam