
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ, പാർട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും 'ദീദി'യുടെ അടുത്തേക്ക് തിരികെ വരികയാണെങ്കിൽ, വെറും ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡയമണ്ട് ഹാർബറിൽ നിന്നുള്ള ലോക്സഭാ എംപിയായ അഭിഷേക് ബാനർജി കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബി.ജെ.പിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ വിമത നേതാക്കൾ മമതയുടെ അടുത്തേക്ക് തിരികെ വരില്ലെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേർത്തു. വിമത നേതാക്കൾ ഇതിനകം ബി.ജെ.പിയുമായി ധാരണയിലെത്തി. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡി, സി.ബി.ഐ എന്നിവരിൽ നിന്ന് സംരക്ഷണം നേടാൻ പാർട്ടി വിടുകയോ വിമത ക്യാമ്പിലോ ബി.ജെ.പിയിലോ ചേരുകയോ ചെയ്യുക, എന്നിട്ട് തന്നെ കുറ്റപ്പെടുത്തുകയുമാണ് വിമതർ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തനിക്കെതിരെ നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും താൻ അന്വേഷണങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് പറഞ്ഞ അഭിഷേക് ബാനർജി, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഏജൻസികളെ നേരിടാൻ വിമതർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ദില്ലിയിലിരിക്കുന്ന അധികാരികൾക്ക് മുന്നിലല്ല, ജനാധിപത്യത്തിൽ ജനങ്ങൾക്ക് മുന്നിൽ മാത്രമേ താൻ തലകുനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ജൂലൈ 21-ലെ രക്തസാക്ഷി ദിന റാലിക്ക് മുൻപ് ആർക്കെങ്കിലും മടങ്ങിവരണമെന്നുണ്ടെങ്കിൽ വരാമെന്നും അവർക്ക് പാർട്ടിയിൽ ഇടം നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പാർട്ടി വിട്ടുപോയ ആരെയും തിരിച്ചെടുക്കരുതെന്നും അങ്ങനെ ചെയ്താൽ താൻ ആദ്യം പാർട്ടി വിടുമെന്നും മുതിർന്ന ടി.എം.സി നേതാവും മമതയുടെ വിശ്വസ്തനുമായ കല്യാൺ ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂലിൽ ഇനി 'അമ്മായിയും മരുമകനും' (മമതയും അഭിഷേകും) മാത്രമേ ബാക്കിയുണ്ടാകൂ എന്ന് ബി.ജെ.പി നേതാവ് സുകാന്ത മജൂംദാർ പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam