
അലഹബാദ്:ഭർത്താവിന് സഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് തുടർച്ചയായി കോടതി നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ച യുവതിക്ക് അരലക്ഷം രൂപ പിഴയിട്ട് കോടതി. നിയമ നടപടിയെ തെറ്റായ ആരോപണങ്ങളുയർത്തി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് വിശദമാക്കിയാണ് കോടതി നടപടി. സഹോദര ബന്ധത്തിൽ അനാവശ്യമായി വ്യാജ ആരോപണങ്ങളുയർത്തി വിള്ളൽ വരുത്താൻ യുവതി ശ്രമിച്ചെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ആരോപണം പിൻ വലിക്കാൻ അവസരം നൽകിയിട്ടും യുവതി വഴങ്ങാതെ വന്നതോടെയാണ് കോടതി പിഴയിട്ടത്. പരിഗണിച്ചുകൊണ്ടിരിക്കുന്ന ക്രിമിനൽ കേസ് മാറ്റണമെന്ന യുവതിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ നടപടി.
ഭർത്താവിന്റെ സ്വന്തം സഹോദരിയെ അദ്ദേഹത്തിന്റെ വെപ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട്, സഹോദരൻ അനിയത്തി എന്ന പവിത്രമായ ബന്ധത്തെപ്പോലും അപകീർത്തിപ്പെടുത്താൻ ഒരു സ്ത്രീക്ക് ഇത്രത്തോളം തരം താഴാൻ കഴിയുമെന്നത് കോടതിയെ ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഗാർഹിക പീഡനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. വിവാഹജീവിതം നിലനിൽക്കുന്ന കാലയളവിൽ തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ കൂടെ താമസിപ്പിച്ചിരുന്നുവെന്നും, താൻ ഭർത്താവിന്റെ വീട്ടിൽ പോയ സമയത്ത് ഈ സ്ത്രീ തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. ഈ വിഷയത്തിൽ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും, അന്നുമുതൽ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതിയെ ബോധിപ്പിച്ചു.
കേസിന്റെ കോടതി നടപടികളിൽ പങ്കെടുക്കാൻ തനിക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഹർജിക്കാരി വാദിച്ചു. പ്രതികൾ തന്നെ ഭീഷണിപ്പെടുത്തിയതായും അവർ അവകാശപ്പെട്ടു. തന്റെ ഗാർഹിക പീഡന, ജീവനാംശ കേസുകൾ ഇതിനകം തന്നെ മറ്റൊരു കോടതിയിലേക്ക് മാറ്റിയിട്ടുള്ളതിനാൽ, ഈ ക്രിമിനൽ കേസും അവിടേക്ക് മാറ്റണമെന്ന് അവർ വാദിച്ചു.എന്നാൽ, കേസ് മാറ്റാനുള്ള ഈ അപേക്ഷയെ മറുഭാഗം ശക്തമായി എതിർത്തു. ആരോപണവിധേയയായ സ്ത്രീ യഥാർത്ഥത്തിൽ ഹർജിക്കാരിയുടെ ഭർത്താവിന്റെ സ്വന്തം സഹോദരിയാണെന്നും, ഭർത്താവിനെയും കുടുംബത്തെയും മനഃപൂർവ്വം കുടുക്കാൻ വേണ്ടിയാണ് ഹർജിക്കാരി ഇത്തരമൊരു വ്യാജവും ദ്രോഹപരവുമായ ആരോപണം ഉന്നയിച്ചതെന്നും അവർ കോടതിയിൽ ബോധിപ്പിച്ചു.ഇതിന് പിന്നാലെയാണ് കോടതി പരാതിക്കാരിക്ക് പിഴയിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam