കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രധാൻ രാജി വെച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെങ്കിലും മന്ത്രിയെ മാറ്റില്ലെന്ന നിലപാടിലാണ്.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക് ആളുകളെത്തുന്നത് തുടരുകയാണ്.

ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ കേന്ദ്രസർക്കാർ സിജെപിയെ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. അതേസമയം, ഡൽഹിയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ഡൽഹി പോലീസ് തങ്ങളുടെ ആദ്യ വാർത്താസമ്മേളനം ഉടൻ നടത്തുമെന്നും അക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ, കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും സമവായവും ചർച്ചയുമാണ് വേണ്ടതെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ജന്തർ മന്ദറിൽ സുരക്ഷ വർദ്ധിപ്പിച്ച് കൂടുതൽ ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.