
ബെംഗളൂരു : പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരുന്ന ജാക്കറ്റ് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുണ്ടാക്കിയ ജാക്കറ്റായിരുന്നു പ്രധാനമന്ത്രി ധരിച്ചത്. ഇപ്പോഴിതാ വീണ്ടുമൊരു ജാക്കറ്റ് വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ബെംഗളൂരുവില്‍ നടക്കുന്ന ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനം എയറോ ഇന്ത്യ ഷോയില്‍ അവതരിപ്പിക്കപ്പെട്ട ജാക്കറ്റാണ് ഇപ്പോഴത്തെ താരണം. കാഴ്ചയില്‍ സാധാരണ ഒരു കോട്ടന്‍ ജാക്കറ്റ് പോലെ തോന്നുമെങ്കിലും ആള് ചില്ലറക്കാരനല്ല, വിവിഐപികളുടെ സുരക്ഷയ്ക്കായി തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ്.
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ജാക്കറ്റ് രാജ്യത്ത് വിഐപി സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത ട്രൂപ്പ് കംഫർട്ട്‌സ് ലിമിറ്റഡിന്റെ (ടിസിഎൽ) ജനറൽ മാനേജർ-ഓപ്പറേഷൻസ് രാജീവ് ശർമ്മ പ്രതികരിച്ചത്. വിവിഐപികൾക്ക് അവരുടെ സ്യൂട്ടിന് മുകളിൽ മറ്റ് തുണി ജാക്കറ്റുകളെ പോലെ ധരിക്കാവുന്ന രീതിയില്‍ പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. കനംകുറഞ്ഞ (1.8 കി.ഗ്രാം) ജാക്കറ്റ് ഉപയോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിൽ ലഭ്യകും.
അൾട്രാ ഹൈ മോളിക്യുലാർ വെയ്റ്റ് പോളിയെത്തിലീൻ ഉപയോഗിച്ച് നിർമ്മിച്ച ജാക്കറ്റ് 9x19 എംഎം വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നല്‍കുമെന്ന് രാജീവ് ശർമ്മ പറഞ്ഞു. വിവിഐപികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഈ ജാക്കറ്റ് ഒരു ഗെയിം ചേഞ്ചർ ആയിരിക്കും. അഞ്ച് വര്‍ഷത്തെ ഷെല്‍ ലൈഫാണ് ജാക്കറ്റിനുള്ളത്. പ്രതിരോധ മേഖലയില്‍ മാത്രമല്ല, സുരക്ഷാ ഭീഷണിയുള്ള സാധാരണക്കാര്‍ക്കടക്കം ഉപകാരപ്രദമാകുന്നതാണ് ജാക്കറ്റെന്നും അദ്ദേഹം പറഞ്ഞു. എയ്‌റോ ഇന്ത്യ 2023-ൽ, ഇന്ത്യൻ എയർഫോഴ്‌സിന് ഉപയോഗിക്കാവുന്ന അഞ്ച് പുതിയ ഉൽപ്പന്നങ്ങൾ ടിസിഎൽ പ്രദർശിപ്പിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സംരംഭമാണ് ട്രൂപ്പ് കംഫർട്ട്സ് ലിമിറ്റഡ്.
Read More : എയ്റോസ്പേസ് രംഗത്തേക്ക് ചുവട് വച്ച് ലോട്ടറി രാജാവ് സാൻ്റിയോഗോ മാര്‍ട്ടിൻ: സ്വകാര്യ വിക്ഷേപണം മഹാബലിപുരത്ത്