
ബെംഗളൂരു: എയ്‌റോ ഇന്ത്യ ഷോയുടെ 14-ാമത് എഡിഷൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2023 ലെ എയ്‌റോ ഇന്ത്യ ഇവന്റിന്റെ ഭാഗമായി ഒരു ബില്യൺ അവസരങ്ങൾക്ക് വഴിതുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്നീ ആആശയങ്ങളുടെ ഭാഗമായി ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുകയും വിദേശ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുകയും ചെയ്യുന്നതിലാണ് ഇവന്റ് കേന്ദ്രീകരിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഷോയിൽ പങ്കെടുക്കുന്നവർക്ക്, ഡിസൈൻ രംഗത്തെ രാജ്യത്തിന്റെ വികസനം, ആളില്ലാ വിമാന വ്യവസായത്തിലെ വിപുലീകരണം, സ്പേസ് പ്രൊട്ടക്ഷൻ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ നിരീക്ഷിക്കാൻ കഴിയും. കൂടാതെ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ)-തേജസ്, എച്ച്ടിടി-40, ഡോർണിയർ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (എൽയുഎച്ച്), അഡ്വാൻസ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), തുടങ്ങിയ ഇന്ത്യ ആഭ്യന്തരമായി നിർമ്മിക്കുന്ന എയർക്രാഫ്റ്റുകളുടെ കയറ്റുമതിക്ക് എയ്‌റോ ഇന്ത്യ ഷോ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക എംഎസ്എംഇകളെയും സ്റ്റാർട്ടപ്പുകളെയും അന്തർദേശീയ വിതരണ ശൃംഖലയിലേക്കുള്ള സംയോജനം പ്രോത്സാഹിപ്പിക്കാനും സംയുക്ത ഉൽപ്പാദനത്തിനും വികസനത്തിനുമുള്ള സഹകരണം ഉൾപ്പെടെയുള്ള വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പരിപാടി സഹായകമാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എയ്‌റോ ഇന്ത്യ 2023- ൽ 80 -ലധികം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഏകദേശം മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര, ഇന്ത്യൻ ബിസിനസ് രംഗത്തു നിന്നുള്ള 65 സിഇഒമാരും എയ്‌റോ ഇന്ത്യയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു..
എയർബസ്, ബോയിംഗ്, ദസ്സാൾട്ട് ഏവിയേഷൻ, ലോക്ക്ഹീഡ് മാർട്ടിൻ, ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രി, ബ്രഹ്മോസ് എയ്‌റോസ്‌പേസ്, ആർമി ഏവിയേഷൻ, എച്ച്‌സി റോബോട്ടിക്‌സ്, സാബ്, സഫ്രാൻ, റോൾസ് റോയ്‌സ്, റോൾസ് റോയ്‌സ്, ഭാരത് ഫോർജ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ), ബിഇഎംഎൽ ലിമിറ്റഡ് തുടങ്ങിയ രാജ്യാന്തര, ആഭ്യന്തര എക്‌സിബിറ്ററുകളുടെ ഒരു ശ്രേണി എയ്‌റോ ഇന്ത്യ 2023 -ൽ പ്രദർശിപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam