
ദില്ലി: ദില്ലി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. ലാൻഡിങ് റൺവേയ്ക്ക് പകരം വിമാനം ടേക്ക് ഓഫ് റൺവേയിലാണ് ഇറങ്ങിയത്. ടേക്ക് ഓഫ് റൺവേയിൽ മറ്റു വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനമാണ് റൺവേ മാറി ഇറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
റണ്‍വെ മാറിയിറങ്ങിയ അഫ്ഗാൻ വിമാനം ദില്ലി വിമാനത്താവളത്തിൽ സുരക്ഷാ ആശങ്കയുണ്ടാക്കി. അരിയാന അഫ്ഗാൻ എയർലൈൻസിന്‍റെ വിമാനം ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ സുരക്ഷാ ആശങ്കയുണ്ടാക്കിയത്. എ310 വിമാനം റൺവേ 29എല്ലിൽ (29L) ആണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ റണ്‍വെ 29ആറിൽ (29R) ആണ് ഇറക്കിയത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ, 29എൽ ലാൻഡിങിനും 29ആർ ടേക്ക് ഓഫിനുമാണ് നീക്കിവച്ചിരിക്കുന്നത്.
മോശം ദൃശ്യപരതയോടൊപ്പം അവസാന നിമിഷത്തിൽ ഇൻസ്ട്രുമെൻ്റ് ലാൻഡിംഗ് സിസ്റ്റത്തിന് (ഐഎൽഎസ്) തകരാർ സംഭവിച്ചതാണ് വിമാനം ലക്ഷ്യസ്ഥാനത്തുനിന്ന് മാറി ലാൻഡ് ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്. വ്യതിയാനം സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോളർമാർ (എടിസി) മുന്നറിയിപ്പ് നൽകിയില്ലെന്നും പൈലറ്റ് ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. അത് സ്ഥിരീകരിക്കുന്നതിനായി അധികൃതർ ആശയവിനിമയ രേഖകൾ പരിശോധിക്കുകയാണ്.
അനുമതിയില്ലാത്ത റൺവേയിൽ ഇറങ്ങിയതിൻ്റെ ഗൗരവം കണക്കിലെടുത്ത്, ഇന്ത്യൻ വ്യോമയാന അധികൃതർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. അഫ്ഗാൻ അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്യും. റൺവേയിൽ ലാൻഡ് ചെയ്ത ശേഷം, കുറഞ്ഞ ദൃശ്യപരത കാരണം വിമാനത്തിൻ്റെ ലാറ്ററൽ ഗൈഡൻസ് നഷ്ടപ്പെട്ടതു കൊണ്ടാണ് വിമാനം അബദ്ധത്തിൽ റണ്‍വേ മാറി ലാൻഡ് ചെയ്തത് എന്നാണ് വിമാന ജീവനക്കാരുടെ വിശദീകരണം.