
ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ദില്ലി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാള്‍ ധ്യാനം തുടങ്ങി. ഇന്നു മുതൽ മാർച്ച് 15 വരെയാണ് ദിവസമാണ് ധ്യാനം. പഞ്ചാബിലെ ഹോഷിയാർ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് 10 ദിവസത്തെ കെജ്രിവാളിന്‍റെ ധ്യാനം നടക്കുക.
ഇല്ല, എന്തായാലും ഇല്ല, അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആംആദ്മി
കെജ്രിവാളിന്‍റെ ധ്യാനത്തെ കോണ്‍ഗ്രസും ബി ജെ പിയും രൂക്ഷമായി വിമര്‍ശിച്ചു. പൊതു ജനത്തിന്‍റെ പണം പഞ്ചാബ് സര്‍ക്കാര്‍ കെജ്രിവാളിന്‍റെ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്ന് ബി ജെ പി ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ കുറ്റപ്പെടുത്തി. സുരക്ഷാ വാഹനങ്ങൾ, ആംബുലൻസ്, ഫയർ എൻജിൻ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജ്‍രിവാൾ പഞ്ചാബിലെത്തിയതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. സാധാരണക്കാരനെ പോലെ സഞ്ചരിച്ചിരുന്ന കെജ്രിവാൾ ഇപ്പോൾ മഹാരാജാവിനെ പോലെയാണ് സഞ്ചരിക്കുന്നതെന്നാണ് ദില്ലി മന്ത്രിയും ബി ജെ പി നേതാവുമായ മഞ്ജീന്ദർ സിങ് സിർസ വിമർശിച്ചത്.
കെജ്രിവാളിന്‍റെ അകമ്പടി വാഹനവ്യൂഹത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പഞ്ചാബ് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ പ്രതാപ് സിംഗ് ബജ്വയും ധൂര്‍ത്ത് ചോദ്യം ചെയ്തു. കെജ്രിവാൾ അധികാരത്തിനും ആഡംബരത്തിനും അടിമയാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിമർശിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്ക് എന്ന ആഭ്യൂഹം ആം ആദ്മി പാർട്ടി തള്ളിക്കളഞ്ഞിട്ടുണ്ട്. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതോടെയാണ് അഭ്യൂഹം ശക്തമായത്. കെജ്രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിൽ എത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നേതൃത്വം ഇത് തള്ളിയതായാണ് വ്യക്തമാക്കിയത്.