
ഗുവാഹത്തി: അസം - അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും സംഘർഷം. അതിർത്തിയിൽ പ്രതിഷേധിക്കുന്ന ഇരുസംസ്ഥാനക്കാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കയ്യേറ്റത്തെച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടെ അസം സ്വദേശികൾക്ക് നേരെ അരുണാചൽ പ്രദേശിൽനിന്ന് വെടിവെപ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് മേഖലയിൽ വീണ്ടും സംഘർഷം ഉണ്ടായിരിക്കുന്നത്.
വ്യാഴാഴ്ച അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന അസമിലെ ദേമാജി ജില്ലയിലാണ് സംഘർഷം ഉണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ അസം സ്വദേശികൾക്ക് പരിക്കേറ്റതിനെ തുടർന്ന് വിവിധ സംഘടനകൾ അരുണാചൽ പ്രദേശിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉപരോധം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചതിനിടെ ആണ് സംഘർഷമുണ്ടായത്.
അസമിലെ മിസിങ് സമുദായത്തിൻ്റെ വിദ്യാർത്ഥി സംഘടനയായ ടകാം മിസിങ് പോറിൻ കെബാങ്ങും (ടിഎംപികെ) മറ്റ് പ്രാദേശിക സംഘടനകളും ചേർന്നാണ് ബുധനാഴ്ച അരുണാചൽ പ്രദേശിനെതിരെ സാമ്പത്തിക ഉപരോധം ആരംഭിച്ചത്. ഉപരോധത്തിനിടെ, അസമിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ അരുണാചൽ പ്രദേശിൽനിന്ന് ചിലയാളുകൾ കല്ലെറിയുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കല്ലേറിൽ ചിലർക്ക് പരിക്കേറ്റതോടെ ആണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ദേമാജി ജില്ലയിലെ സിലാപത്തറിലുള്ള ലികബാലി എൻട്രി പോയ്ൻ്റിലാണ് സംഭവമെന്നും അദ്ദേഹം അറിയിച്ചു. സ്വന്തം ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി അരുണാചൽ പ്രദേശ് പൊലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിയുതിർക്കുന്നത് കണ്ടുവെന്ന് അസം സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച അസമിലെ ഭൂമി അരുണാചലിൽ നിന്നുള്ള ആളുകൾ കയ്യേറിയെന്ന് ആരോപിച്ചുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. അരുണാചൽ പ്രദേശിൽ നിന്നുണ്ടായ വെടിവെപ്പിൽ അസം സ്വദേശികൾക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിവിധ സംഘടനകൾ അരുണാചൽ പ്രദേശിന് സാമ്പത്തിക ഉപരോധം ഏപ്പെടുത്തിയിരിക്കുന്നത്. അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കുന്നതോ തിരിച്ചുവരുന്നതോ ആയ അടിയന്തര സേവനങ്ങൾക്കുള്ള വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ എന്നിവ ഒഴികെ മറ്റ് വാഹനങ്ങളെല്ലാം അതിർത്തിയിലെ എൻട്രി പോയ്ൻ്റുകളിൽ പ്രതിഷേധക്കാർ തടയുകയാണ്. അതിത്തി തർക്കത്തിൽ അടിയന്തര പരിഹാരവും വെടിവെപ്പിൽ ഉൾപ്പെട്ട കുറ്റക്കാർക്കെതിരെ നടപടിയുമാണ് പ്രതിഷേധിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam