
ലുധിയാന: വാടകവീട് നോക്കാനെത്തിയ ദമ്പതിമാരെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ക്രൂരമായി ആക്രമിച്ചു. പഞ്ചാബിലെ പട്യാല ഗുമാൻ നഗറിലാണ് സംഭവം. പട്യാല നിവാസികളായ അങ്കിത് സബർവാൾ ഭാര്യ ഷിഫാലി എന്നിവർക്കാണ് പിറ്റ്ബുളിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഷിഫാലിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ കൈയിലും മറ്റുഭാഗങ്ങളിലും നായ മാരകമായി കടിച്ചുപരിക്കേൽപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
പട്യാലയിൽ തന്നെ താമസിക്കുന്ന അങ്കിതും ഭാര്യ ഷിഫാലിയും വാടകയ്ക്കുള്ള വീട് നോക്കാനായാണ് ചൊവ്വാഴ്ച വൈകിട്ട് ഗുമാൻ നഗറിലെത്തിയത്. ഒരു ബ്രോക്കറും ഇവർക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് പ്രവേശിക്കാനായി ബ്രോക്കർ ഗേറ്റ് തുറന്നു. ഈ സമയത്താണ് വീട്ടിൽനിന്ന് പിറ്റ്ബുൾ പുറത്തേക്ക് ഓടിയെത്തിയത്. പിന്നാലെ യുവതിയെ കടിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിതിനും കടിയേറ്റു. കാലിലും പിൻഭാഗത്തുമാണ് ഇദ്ദേഹത്തിന് കടിയേറ്റത്. മിനിറ്റുകളോളം ആക്രമണം നീണ്ടുനിന്നു. ഈ സമയം ബ്രോക്കറും വീട്ടിൽനിന്ന് എത്തിയ വീട്ടുടമയും വടി ഉപയോഗിച്ച് നായയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് കൂടുതൽപേരെത്തി നായയെ അടിച്ച് ഓടിക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതിമാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി അങ്കിത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഇത്തരം ആക്രമണസ്വഭാവമുള്ള നായകളെ വീട്ടിൽ വളർത്തുന്നത് നിരോധിക്കുമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam