
ദില്ലി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് കരസേനാ ഉപമേധാവി ലഫ്റ്റ്നന്റ് ജനറൽ ബി.എസ്.രാജു രംഗത്ത്. അഗ്നിവീർമാരെ നിയമിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. അടുത്ത 6 മാസം കൊണ്ട് കാൽലക്ഷം അഗ്നിവീർ സൈനികരെ നിയമിക്കുമെന്നും കരസേനാ ഉപമേധാവി വ്യക്തമാക്കി. തൊട്ടടുത്ത വർഷം 15,000 പേരെ നിയമിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ സേനയുടെ 25 ശതമാനവും അഗ്നിവീർ സൈനികർ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പദ്ധതിയെ അനുകൂലിച്ച് കരസേനാ ഉപമേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സേനയുടെ ശരാശരി പ്രായം 26 ആക്കി കുറയ്ക്കാൻ അഗ്നിപഥ് പദ്ധതി സഹായിക്കുമെന്നും ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു.
വിമർശനവുമായി രാഹുലും പ്രിയങ്കയും
അതേസമയം പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഇന്ത്യ ഇരു വശങ്ങളിൽ നിന്നും ഭീഷണി നേരിടുമ്പോൾ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സേനയുടെ അച്ചടക്കവും ഊർജവും വിട്ടുവീഴ്ച ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ബിജെപി സർക്കാർ പരീക്ഷണ ശാലയാക്കി മാറ്റുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. വർഷങ്ങളായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ, സര്‍ക്കാറിന് ഒരു ഭാരമായി തോന്നുന്നുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. സായുധസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പോലെ നിര്‍ണായകമായ ഒരു വിഷയത്തിൽ ഒരു ചർച്ചയും ഗൗരവമായ പരിഗണനയും ഉണ്ടായില്ല. എന്തിനാണ് സര്‍ക്കാറിന് പിടിവാശിയെന്നും പ്രിയങ്ക ചോദിക്കുന്നു.
ബിഹാറിൽ പ്രതിഷേധം അക്രമാസക്തം
അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും പ്രതിഷേധം ഉയർന്നു. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമിക്കുമ്പോൾ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് പ്രതിഷേധം. ദേശീയ പാത ഉപരോധിച്ചും ടയറുകൾ കത്തിച്ചുമാണ് പ്രതിഷേധിച്ചത്. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്താണ് അഗ്നിപഥ്?
ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. നാല് ആഴ്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തെ സേവനത്തിന് ശേഷവും ഇവർക്ക് സൈന്യത്തിൽ സ്ഥിര സേവനത്തിനായി അപേക്ഷിക്കാൻ കഴിയും.
തുടക്കത്തിൽ പുരുഷന്മാർക്കാവും നിയമനമെങ്കിലും ഭാവിയിൽ യുവതികൾക്കും അവസരം പ്രതീക്ഷിക്കാം. ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും മാനവശേഷി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർണായകമായ നിർദേശം.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 8.72 ലക്ഷം ഒഴിവുകളുള്ളതായി കേന്ദ്രം ഈ വർഷമാദ്യം പാർലമെൻറിൽ അറിയിച്ചിരുന്നു. രണ്ട് വർഷത്തിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തൊഴിലവസരങ്ങൾ കൂട്ടാനുള്ള കേന്ദ്രത്തിൻറെ നിർണായക നീക്കം. രാജ്യത്ത് തൊഴിലില്ലായ‍്മ വർധിക്കുന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പല തവണ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.