
അഹമ്മദാബാദ്: വെള്ളിയാഴ്ച നടക്കുന്ന രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 65 കോണ്‍ഗ്രസ് എംഎല്‍എമാരെ മൗണ്ട് അബുവിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുന്നതായി റിപ്പോര്‍ട്ട്. ക്രോസ് വോട്ടിംഗ് ഒഴിവാക്കുന്നതിനായി അടുത്ത 24 മണിക്കൂര്‍ ഇവരെ ഒരുമിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍കരുതല്‍ നടപടിയെന്നാണ് നീക്കത്തെക്കുറിച്ച് കോണ്‍ഗ്രസ് വിശദമാക്കുന്നത്.
ഇന്ന് നാലുമണിയോട് കൂടി എംഎല്‍എമാരെ മൗണ്ട് അബുവിലേക്ക് കൊണ്ടുപോവുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ എംഎല്‍എമാര്‍ വീഴാതിരിക്കാനാണ് നീക്കമെന്നാണ് സൂചന. 71 എംഎല്‍എമാരില്‍ 65 എംഎല്‍എമാരെ മൗണ്ട് അബുവിലേക്ക് കൊണ്ടുപോവും. അല്‍പേഷ് താക്കൂര്‍, ദവാല്‍സിംഗ് സാല അടക്കമുള്ളവര്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തെ അല്‍പേഷിനെതിരായ കോണ്‍ഗ്രസ് ഗര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അല്‍പേഷും ദവാല്‍സിംഗും വോട്ട് ചെയ്യില്ലെന്ന് അറിയാം എന്നാല്‍ മറ്റുള്ള എംഎല്‍എമാരുടെ മണ്ഡലങ്ങളിലൂടെ ജഗന്നാഥ യാത്രയുടെ പ്രദക്ഷിണം കടന്നുപോവുന്നുണ്ട്. അവിടെ എംഎല്‍എമാരെ ആവശ്യമുണ്ട് അതിനാലാണ് അവര്‍ മൗണ്ട് അബുവിലേക്ക് വരാത്തതെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം.
എംഎല്‍എമാര്‍ക്ക് ആവശ്യമായ താമസ സൗകര്യവും യാത്രാ സൗകര്യവും രാജസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് വിശദമാക്കി. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരുടെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ല്‍ അഹമ്മദ് പട്ടേലിന് വോട്ടുറപ്പിക്കാന്‍ 44 എംഎല്‍എമാരെ ആനന്ദിലെ റിസോര്‍ട്ടിലും പിന്നീട് ബെഗലുരുവിലേക്കും കോണ്‍ഗ്രസ് കൊണ്ടുപോയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam