മകളെ പ്രഭു തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആരോപണം.
ചെന്നൈ: ദളിത് നേതാവും എഐഎഡിഎംകെയുടെ എംഎല്‍എയുമായ പ്രഭുവിന്‍റെ പ്രണയ വിവാഹം തമിഴ്നാട്ടില്‍ വിവാദമാകുന്നു. ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെതിരെ ജാതിയെ ചൊല്ലി എംഎല്‍എക്കെതിരെ അധിക്ഷേപവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നു. 35 കാരനായകല്ലകുറിച്ചി എംഎല്‍എ പ്രഭു കഴിഞ്ഞ ദിവസമാണ് 19 കാരിയായ സൗന്ദര്യയെ വിവാഹം കഴിച്ചത്.
എന്നാല്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. വധുവിന്റെ പിതാവ് എസ് സ്വാമിനാഥൻ വിവാഹ വേദിയിൽ എത്തി ആത്മഹത്യാ ഭീഷണി മുഴക്കി. മകളെ പ്രഭു തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആരോപിച്ചത്. പ്രഭുവും സൗന്ദര്യയും തമിഴ്‌നാട്ടിലെ കല്ലകുറിച്ചി ജില്ലയിലെ ത്യാഗദുരുഗം നിവാസികളാണ്. പ്രഭു ബിടെക്ക് പൂര്‍ത്തിയാക്കുമ്പോള്‍ സൗന്ദര്യ രണ്ടാം വർഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു.
തിങ്കളാഴ്ച രാവിലെ സൗന്ദര്യയുടെ പിതാവ് സ്വാമിനാഥൻ കല്യാണം നടക്കുന്ന പ്രഭുവിന്റെ വീട്ടിലെത്തി, സ്വയം തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. മകളെ പ്രഭു തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിച്ചുവെന്നായിരുന്നു സ്വാമിനാഥന്‍ ആരോപിച്ചത്.
കഴിഞ്ഞ 15 വർഷമായി പ്രഭു കുടുംബവുമായി സൗഹൃദത്തിലായിരുന്നുവെന്നും കഴിഞ്ഞ നാലു വര്‍ഷമായി പ്രഭു തന്‍റെ മകളുമായി അടുപ്പത്തിലാണ്. അവള്‍ പ്രായപൂർത്തിയാവുന്നതിന് മുമ്പ് ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. ജാതി തനിക്ക് ഒരു പ്രശ്‌നമല്ലെന്നും അവരുടെ പ്രായവ്യത്യാസമാണ് അദ്ദേഹത്തിന്റെ പ്രധാന എതിർപ്പ് എന്നും സ്വാമിനാഥന്‍ പറയന്നു.
സൗന്ദര്യയെ തട്ടിക്കൊണ്ട് പോയി എന്ന് സ്വാമിനാഥന്‍ ആരോപിച്ചതിന് പിന്നാലെ പ്രഭു സോഷ്യല്‍ മീഡിയയിലൂടെ ഒരു വീഡിയോ പുറത്ത് വിട്ടു. തങ്ങള്‍ നാല് വര്‍ഷമായി അടുപ്പത്തില്‍ അല്ലെന്നും നാല് മാസം മുമ്പെയാണ് പരസ്പരം ഇഷ്ടപ്പെട്ടതെന്നും സൗന്ദര്യയെ തട്ടിക്കൊണ്ടു പോന്നതല്ലെന്നും എംഎല്‍എ വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ നാല് മാസമായി തങ്ങള്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി തേടി, എന്നാല്‍ അവർ വിസമ്മതിച്ചു. ഇതോടെ എന്റെ മാതാപിതാക്കളുടെ അനുമതിയോടെ ഞങ്ങൾ പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ അവളെയോ അവളുടെ കുടുംബത്തെയോ ഭീഷണിപ്പെടുത്തിയിട്ടില്ല, പരസ്പര സമ്മതത്തോടെയാണ് വിവാഹിതരായതെന്നും പ്രഭു പറയന്നു. വീഡിയോയില്‍ പ്രഭുവിനൊപ്പം സൗന്ദര്യയും ഉണ്ടായിരുന്നു.