ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാം, ചെലവ് താങ്ങാനാകുന്നില്ല; മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും, വ്യോമയാന മേഖല സ്തംഭനത്തിലേക്ക്

Published : Apr 29, 2026, 01:10 PM IST
Air india

Synopsis

വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്‍റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55-60 ശതമാനമായി വർദ്ധിച്ചതായി കമ്പനികൾ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പോയത് ഇന്ധന ഇറക്കുമതി ചെലവ് വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്.

ദില്ലി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്ന സംഘടന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഈ ആശങ്ക അറിയിച്ചത്. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി.

ഇന്ത്യയിലെ എയർലൈൻ വ്യവസായം കടുത്ത സമ്മർദ്ദത്തിലാണെന്നും പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട അവസ്ഥയിലാണുള്ളതെന്നും വ്യക്തമാക്കി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എഫ്‌ഐ‌എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് കൈമാറി. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികൾ സർക്കാരിനെ അറിയിച്ചു. യുദ്ധ സാഹചര്യവും വിമാന ഇന്ധനത്തിന്റെ (ATF) വിലയിലുണ്ടായ അമിതമായ വർദ്ധനയുമാണ് വ്യോമയാന മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്‍റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55-60 ശതമാനമായി വർദ്ധിച്ചതായി കമ്പനികൾ പറയുന്നു. 

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പോയത് ഇന്ധന ഇറക്കുമതി ചെലവ് വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനവില വർദ്ധന ലിറ്ററിന് 15 രൂപയായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാൽ അന്താരാഷ്ട്ര റൂട്ടുകളിൽ ലിറ്ററിന് 73 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇത് അന്താരാഷ്ട്ര സർവീസുകൾ ലാഭകരമല്ലാതാക്കി മാറ്റിയെന്ന് എഫ്.ഐ.എ ചൂണ്ടിക്കാട്ടുന്നു. വിദേശ വിമാനക്കമ്പനികളുമായുള്ള മത്സരത്തിൽ ഇന്ത്യൻ കമ്പനികൾ വൻ തിരിച്ചടി നേരിടുകയാണ്.

പ്രതിസന്ധി മറികടക്കാൻ വിമാന ഇന്ധനത്തിന്മേലുള്ള 11 ശതമാനം എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി നീക്കം ചെയ്യണമെന്നും, ഇന്ധനവില കുറയ്ക്കുന്നതിനും ആഭ്യന്തര-അന്താരാഷ്ട്ര നിരക്കുകൾ തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനും സർക്കാർ ഇടപെടണമെന്നുമാണ് എഫ്‌ഐ‌എ ആവശ്യപ്പെടുന്നത്. അടിയന്തര ധനസഹായവും നയപരമായ ഇടപെടലുകളും ഉണ്ടായില്ലെങ്കിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുമെന്നും ഇത് യാത്രക്കാരെയും രാജ്യത്തെ വ്യാപാര മേഖലയെയും ഗുരുതരമായി ബാധിക്കുമെന്നും എഫ്ഐഎ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ജോഡി ചെരുപ്പിന് 83000 രൂപ, ലോക്കല്‍ ഇന്ത്യന്‍ ബ്രാന്‍ഡില്‍ നിന്ന് പ്രചോദനം, ലോകപ്രശസ്ത ബ്രാൻഡായ പ്രാദയുടെ പുത്തൻ പരീക്ഷണം
ബംഗാളിൽ വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ അക്രമം; പോളിങ് ഏജന്‍റ് ആക്രമിക്കപ്പെട്ടുവെന്ന് ബിജെപി; തെരഞ്ഞെടുപ്പ് നിരീക്ഷകർക്കെതിരെ മമത