
ദില്ലി: റഷ്യയിൽ നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോവലിന്റെ സന്ദർശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഈ മാസം അവസാനം റഷ്യ സന്ദർശിച്ചേക്കും.
സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും, റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന കാര്യങ്ങൾ ആശങ്കയിലാക്കിയിരുന്നു. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. പക്ഷേ ഞങ്ങൾ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാൽ ഞങ്ങൾ 25% താരിഫ് നിശ്ചയിച്ചു. പക്ഷേ അടുത്ത 24 മണിക്കൂറിനുള്ളിൽ ഞാൻ അത് ഗണ്യമായി വർദ്ധിപ്പിക്കും. കാരണം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുകയും യുദ്ധയന്ത്രത്തിന് ഇന്ധനം നൽകുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ഞാൻ സന്തുഷ്ടനല്ല- ട്രംപ് പറഞ്ഞു.
യുക്രൈനിൽ ആളുകൾ കൊല്ലപ്പെട്ടിട്ടും ഇന്ത്യ റഷ്യൻ എണ്ണയിൽ നിന്ന് ലാഭം നേടുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് രംഗത്തെത്തിയിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തുമെന്ന് ഇന്ത്യക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്ന് യുഎസ് പ്രസിഡന്‍റ് തുറന്നടിച്ചു. അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. എന്നാൽ ഞങ്ങൾ അവർക്കൊപ്പമില്ലെന്ന് ട്രംപ് ചൊവ്വാഴ്ച സിഎൻബിസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
ഇതിനോട് ഇന്ത്യ രൂക്ഷമായാണ് പ്രതികരിച്ചത്. യുഎസും യൂറോപ്യൻ യൂണിയനും യുക്രൈൻ യുദ്ധത്തിനിടയിലും റഷ്യയുമായി വ്യാപാരം തുടരുമ്പോൾ, റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തുന്നത് നീതികേടാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അതേസമയം, റഷ്യയും ട്രംപിന്‍റെ ഭീഷണിക്കെതിരെ രംഗത്തെത്തി. റഷ്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കാൻ ഇന്ത്യ പോലുള്ള തങ്ങളുടെ സഖ്യകക്ഷികളെ ട്രംപ് നിയമവിരുദ്ധമായി സമ്മർദ്ദത്തിലാക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശവും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam