ദില്ലി: കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റൺ. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതേസമയം ഹരിയാന, യു പി, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നേരത്തെ എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്തിയതിനാൽ ഇവിടെങ്ങളിൽ ഡ്രൈ റൺ ഇന്ന് ഉണ്ടാകില്ല.
കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹർഷവർദ്ധൻ ഡ്രൈ റൺ വിലയിരുത്താൻ ഇന്ന് തമിഴ്നാട് സന്ദർശിക്കുന്നുണ്ട്. ആദ്യ ഘട്ട വിതരണത്തിനുള്ള വാക്സീൻ ഇന്നലെ രാത്രിയോടെ ദില്ലി വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് വാക്സീൻ വിതരണം ചെയ്യാൻ ജനുവരി 13 മുതൽ സജ്ജമെന്ന് എന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്ര സർക്കാർ കത്തിലൂടെ നിർദ്ദേശിച്ചിരിക്കുന്നത്.
കേരളത്തിലെ കൊവിഡ് സാഹചര്യം പഠിക്കാനെത്തുന്നു കേന്ദ്ര സംഘം ഇന്ന് രണ്ട് ജില്ലകളിൽ സന്ദർശനം നടത്തും. ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക. സന്ദർശന ശേഷം തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam