തന്റെ 'പാറ്റ' പ്രയോഗം വ്യാജ ബിരുദമുള്ള അഭിഭാഷകരെ ഉദ്ദേശിച്ചുള്ളതാണെന്നും യുവാക്കളെ ലക്ഷ്യം വെച്ചല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശദീകരിച്ചു. ഇതിനിടെ, ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചനയുണ്ട്, ഇതേ തുടർന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണെന്നും തിരുത്തുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. താൻ മൊത്തം യുവാക്കളെയും കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. തന്റെ പ്രസ്താവനകൾ വലിയ രീതിയിൽ വിവാദമായ പശ്ചാത്തലത്തിലാണ് 'ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് പ്രതികരണവും വിശദീകരണവുമായി രംഗത്തെത്തിയത്. താൻ നടത്തിയ വിവാദ പരാമർശം യുവതലമുറയെ ആകെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു. സുപ്രീം കോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അവരുടെ പങ്കാളിത്തത്തെയും കഴിവുകളെയും ആദരിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ അറിയിച്ചു.

പ്രധാന്‍റെ രാജി സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന

സിജെപി ആവശ്യമായ ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയിൽ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിൽ പാർലമെൻ്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. സമവായവും ചർച്ചയും ആണ് വേണ്ടതെന്നും നിർദേശം നൽകി. അതേസമയം, ജന്തർ മന്ദറിൽ വീണ്ടും സുരക്ഷ ശക്തമാക്കി. കൂടുതൽ ബാരിക്കേഡുകൾ നിരത്തി.18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.