ലക്ഷദ്വീപ്: കളക്ടറുടെ വിശദീകരണം ഐക്യകണ്‌ഠേന തള്ളി സര്‍വകക്ഷി യോഗം

By Web TeamFirst Published May 27, 2021, 7:41 PM IST
Highlights

ഒരിക്കല്‍ കൂടി അഡ്മിനിസ്‌ട്രേറ്ററെ കണ്ട് വിയോജിപ്പുകള്‍ അറിയിച്ച ശേഷം തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബിജെപി ആവര്‍ത്തിച്ചു. അതേസമയം, ബീഫും ചിക്കനും കിട്ടാനില്ലെന്ന വാദം തെറ്റാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
 

ലക്ഷദ്വീപ്: ലക്ഷദ്വീപ് കലക്ടറുടെ വിശദീകരണം ഐക്യകണ്‌ഠേന തള്ളി ലക്ഷദ്വീപിലെ സര്‍വകക്ഷി യോഗം. ഓണ്‍ലൈന്‍ വഴിലാണ് യോഗം ചേര്‍ന്നത്. ബിജെപി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ് കലക്ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന് സര്‍വകക്ഷികളും ഉള്‍ക്കൊണ്ട സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും.

ഒരിക്കല്‍ കൂടി അഡ്മിനിസ്‌ട്രേറ്ററെ കണ്ട് വിയോജിപ്പുകള്‍ അറിയിച്ച ശേഷം തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബിജെപി ആവര്‍ത്തിച്ചു. അതേസമയം, ബീഫും ചിക്കനും കിട്ടാനില്ലെന്ന വാദം തെറ്റാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റിയില്‍ സജീവമായി, അഡ്മിനിസ്‌ട്രേറ്റര്‍ നിയമപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

ഇന്ന് കൊച്ചിയിലാണ് ലക്ഷദ്വീപ് കലക്ടര്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നടത്തിയത്. ലക്ഷദ്വീപിന്റെ വികസനത്തിനും ജനങ്ങളുടെ നന്മക്കുമാണ് പുതിയ പരിഷ്‌കാരമെന്നും കലക്ടര്‍ വാദിച്ചു. കലക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ക്കെതിരെ സമര പരിപാടികള്‍ ആലോചിക്കാനാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!