
ദില്ലി: ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്‍റെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഷംഷേർ ഖാന്‍റെതെന്ന പേരിൽ പ്രചരിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ജമ്മു കശ്മീരിൽ വന്ന് പോരാടി മരിച്ചിട്ടുണ്ടെന്നും, കശ്മീർ താഴ്‌വരയിലെ ശ്മശാനങ്ങളിൽ ഭൂരിഭാഗത്തിലും പാകിസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭീകരരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തിരിക്കുന്നതെന്നും ഇയാൾ ഈ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. ലോലാബ്, കുപ്‌വാര മുതൽ കത്വ വരെയുള്ള ജമ്മു കശ്മീരിലെ ഒരു ശ്മശാനവും പാകിസ്ഥാനിൽ നിന്നുള്ള യുവാക്കളെ അടക്കം ചെയ്യാതെ ബാക്കിയില്ലെന്ന് ഷംഷേർ ഖാൻ പ്രസംഗത്തിൽ പറയുന്നു. പാകിസ്ഥാനും കശ്മീരും തമ്മിലുള്ള ബന്ധം തകർക്കാനോ കശ്മീരികൾക്കിടയിൽ പാകിസ്ഥാനോട് വെറുപ്പ് ഉണ്ടാക്കാനോ ആർക്കും കഴിയില്ലെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. കൊല്ലപ്പെട്ട പാക് ഭീകരരെ "രക്തസാക്ഷികൾ" എന്ന് വിശേഷിപ്പിച്ച കമാൻഡർ, കശ്മീരിന് വേണ്ടിയാണ് അവർ മരിച്ചതെന്നും അവരുടെ ത്യാഗം ഒരിക്കലും മറക്കില്ലെന്നും കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 8-ന് പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ നടന്ന ചടങ്ങിലാണ് ഈ പ്രസംഗം നടത്തിയത്. ചടങ്ങിൽ ബുർഹാൻ വാനിയുടെയും വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെയും പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. പാക് അധീന കശ്മീരിൽ സജീവമായ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റി എന്ന സംഘടനയെയും ഷംഷേർ ഖാൻ പ്രസംഗത്തിൽ ലക്ഷ്യമിട്ടു. ഇവർ രാജ്യദ്രോഹികളാണെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇയാൾ ആരോപിച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചും ജമ്മു കശ്മീരിലെ അക്രമങ്ങളിൽ പാക് ഭീകരരുടെ പങ്കിനെക്കുറിച്ചുമുള്ള ഇന്ത്യയുടെ ദീർഘകാലത്തെ ഔദ്യോഗിക നിലപാടുകളെ ശരിവെക്കുന്നതാണ് ഈ വീഡിയോയിലെ വിവരങ്ങൾ. കശ്മീരിലേക്ക് ഭീകരരെ കടത്തിവിടുന്നുവെന്ന ഇന്ത്യയുടെ ആരോപണം പാകിസ്ഥാൻ നിരന്തരം നിഷേധിക്കാറുള്ളതാണെങ്കിലും, ഈ വീഡിയോയിലൂടെ അത് പരസ്യമായി സമ്മതിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam