വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ എല്ലാവരും പഠിച്ചിരിക്കണമെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസം എന്നത് അക്കാദമിക വിജയങ്ങളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും, കുടുംബ മൂല്യങ്ങൾക്കും സ്വഭാവ രൂപീകരണത്തിനും അതിൽ വലിയ പങ്കുണ്ടെന്നും ആനന്ദിബെൻ പട്ടേൽ

കാൻപൂർ: ബിരുദദാന ചടങ്ങിനിടെ ഗവർണർ വിദ്യാർത്ഥികൾക്ക് നൽകിയ ഉപദേശം വിവാദമാവുന്നു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സ്ത്രീകൾ ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആകാൻ ആഗ്രഹിക്കുന്നതിന് മുൻപ് ഒരു മികച്ച അമ്മയാകാൻ ശ്രമിക്കണമെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടത്. ഛത്രപതി സാഹു ജി മഹാരാജ് സർവകലാശാലയിലായിരുന്നു വിവാദമായ അഭിപ്രായ പ്രകടനം. വിവാഹശേഷവും പെൺകുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസവും ജോലിയും മുന്നോട്ട് കൊണ്ടുപോകണമെന്നും, നേടിയ അറിവും കഴിവുകളും രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്നും ആനന്ദിബെൻ പട്ടേൽ കൂട്ടിച്ചേർത്തു.വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ എല്ലാവരും പഠിച്ചിരിക്കണമെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസം എന്നത് അക്കാദമിക വിജയങ്ങളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും, കുടുംബ മൂല്യങ്ങൾക്കും സ്വഭാവ രൂപീകരണത്തിനും അതിൽ വലിയ പങ്കുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അധ്യാപകരോടുമായി ആനന്ദിബെൻ പട്ടേൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടികൾ സ്കൂളുകളിലും കോളേജുകളിലും ചേർന്ന ശേഷവും അവരുടെ ജീവിതത്തിൽ മാതാപിതാക്കൾക്ക് നിരന്തരമായ ശ്രദ്ധ ഉണ്ടായിരിക്കണം. കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി നിരീക്ഷിച്ചില്ലെങ്കിൽ, ചെറിയൊരു വീഴ്ച പോലും അവരുടെ ഭാവിയെ ദോഷകരമായി ബാധിച്ചേക്കാം. സർവ്വകലാശാല ഹോസ്റ്റലുകളുടെ പരിസരങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കയും ബിരുദദാന ചടങ്ങിനിടെ ഗവർണർ രേഖപ്പെടുത്തി.രാജ്യത്ത് വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ധാർമ്മിക മൂല്യങ്ങളുടെ തകർച്ച മൂലമാണെന്നാണ് ആനന്ദിബെൻ പട്ടേൽ വിശമദാക്കിയത്. വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ മൂല്യം സർട്ടിഫിക്കറ്റുകളിലോ മാർക്കുകളിലോ അല്ല അളക്കേണ്ടത്. സമൂഹത്തിൽ ബിരുദധാരികളുടെ എണ്ണം കൂടുമ്പോഴും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ, അത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ യഥാർത്ഥ അവസ്ഥയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അക്കാദമിക അറിവുകൾക്കൊപ്പം ധാർമ്മിക മൂല്യങ്ങളും തുല്യ പ്രാധാന്യത്തോടെ വളർത്തിയെടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബിരുദദാന ചടങ്ങിൽ 82 ശതമാനം മെഡലുകളും കരസ്ഥമാക്കിയത് പെൺകുട്ടികളായിരുന്നു.

സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക മൂല്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അടുത്ത ദിവസങ്ങളിൽ ഗവർണർ നടത്തിയ പ്രസംഗങ്ങളുടെ തുടർച്ചയായാണ് ഈ പ്രസ്താവനകളും പുറത്തുവരുന്നത്. ലഖ്‌നൗവിൽ നടന്ന മറ്റൊരു ചടങ്ങിൽ പെൺകുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിളർച്ച, ഗർഭകാല പരിചരണം എന്നിവയെക്കുറിച്ച് സംസാരിച്ച അവർ, സർവകലാശാലകളിൽ പെൺകുട്ടികൾക്കായി കൃത്യമായ ആരോഗ്യപരിശോധനകളും ബോധവത്കരണ കോഴ്സുകളും നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. കൂടാതെ, വിവാഹത്തിന് മുൻപ് യുവാക്കളും യുവതികളും സാമ്പത്തികമായി സ്വയംപര്യാപ്തത നേടണമെന്നും പ്രണയവിവാഹങ്ങൾക്ക് താൻ എതിരല്ലെങ്കിലും ജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും തൊട്ടുമുൻപത്തെ ദിവസം ലഖ്‌നൗവിലെ മറ്റൊരു ചടങ്ങിൽ വെച്ച് അവർ വിദ്യാർത്ഥികളെ ഉപദേശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം