ചോക്‌സിയുടെ കൂടെയുണ്ടായിരുന്ന ദുരൂഹ വനിതയെ അറിയാം, അദ്ദേഹം കൊല്ലപ്പെടുമെന്ന് ഭയന്നു: ഭാര്യ പ്രീതി ചോക്‌സി

By Web TeamFirst Published Jun 2, 2021, 9:58 PM IST
Highlights

സഹോദരീപുത്രന്‍ നീരവ് മോദിയുമായി ചേര്‍ന്ന് 13500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയ കേസിനെ തുടര്‍ന്നാണ് 2018ല്‍ ചോക്‌സി ആന്റിഗ്വയിലെത്തുന്നത്. മെയ് 23നാണ് ചോക്‌സിയെ കാണാതാകുന്നത്. 27ന് പിടിയിലായതായി സ്ഥിരീകരിച്ചു.
 

ദില്ലി: ഡോമിനിക്കയില്‍ അറസ്റ്റിലായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിക്കൊപ്പമുണ്ടായിരുന്ന യുവതിയെ നേരത്തെ അറിയാമെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രീതി ചോക്‌സി. ബാര്‍ബറ ജബാറിക എന്ന പേരില്‍ അറിയപ്പെടുന്ന യുവതി 2020 ഓഗസ്റ്റിലാണ് ബര്‍മുഡ എന്ന രാജ്യത്ത് എത്തിയതെന്നും ദ്വീപിലെ തങ്ങളുടെ മറ്റൊരു വസതിയില്‍ ഇവര്‍ വന്നിരുന്നെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി പറഞ്ഞു.

 

 

ഭര്‍ത്താവിനെ കുടുക്കിയതാണെന്നും  പിടികൂടിയതിന് പിന്നാലെ വധിച്ചേക്കുമെന്ന ഭയം ചോക്‌സിക്കുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നതുപോലെയുള്ള സ്ത്രീയായിരുന്നില്ല അവരെന്നും പ്രീതി ചോക്‌സി പറഞ്ഞു. മെയ് 23ന് 5.11ന് ഭക്ഷണത്തിന് ശേഷം അദ്ദേഹം തിരിച്ചുവന്നിട്ടില്ല. അദ്ദേഹം നടക്കാന്‍ പോകുന്ന സ്ഥലം അറിയാനായി പാചകക്കാരനെയും കണ്‍സള്‍ട്ടന്റിനെയും ബന്ധപ്പെട്ടു. ഒടുവില്‍ വിവരം ലഭിക്കാതായപ്പോഴാണ് പൊലീസിനെ ബന്ധപ്പെട്ടത്. 5.30ന് അദ്ദേഹത്തെ ഒരു ബോട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് കണ്ടിട്ടില്ല. പിറ്റേന്ന് രാവിലെ 7.30ന് അദ്ദേഹത്തിന്റെ കാര്‍ കണ്ടെത്തി. 3.00ന് പൊലീസ് പട്രോളിങ് നടത്തിയ ഭാഗത്തുനിന്നാണ് കാര്‍ കാണ്ടെത്തിയത്.  മാധ്യമങ്ങളില്‍ കാണിച്ച ചിത്രം ജബാറിക്കയുടേതല്ല. അവര്‍ ചോക്‌സിയെ കുടുക്കിയതാകാനാണ് സാധ്യത. 

 

 

ജബാറിക്കയെക്കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല. അവര്‍ ഡോമിനിക്കയില്‍ ഉണ്ടെന്നും ഇല്ലെന്നും കേള്‍ക്കുന്നു. തനിക്ക് ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യസ്ഥിതി മോശമായത് കാരണം അദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി ദ്വീപ് വിട്ട് പോയിട്ടില്ല. അദ്ദേഹത്തെ അഭിഭാഷകനെ കാണാന്‍ പോലും സമ്മതിച്ചിട്ടില്ല. ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്ന കഥയും കെട്ടിച്ചമച്ചതാണ്. 2017 മുതല്‍ അദ്ദേഹം ഇന്ത്യന്‍ പൗരനല്ല. അദ്ദേഹത്തിന് ഏറ്റവും സുരക്ഷയുള്ള സ്ഥലം ഭൂമിയില്‍ ആന്റിഗ്വയായിരുന്നെന്നും പ്രീതി ചോക്‌സി പറഞ്ഞു. 

സഹോദരീപുത്രന്‍ നീരവ് മോദിയുമായി ചേര്‍ന്ന് 13500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയ കേസിനെ തുടര്‍ന്നാണ് 2018ല്‍ ചോക്‌സി ആന്റിഗ്വയിലെത്തുന്നത്. മെയ് 23നാണ് ചോക്‌സിയെ കാണാതാകുന്നത്. 27ന് പിടിയിലായതായി സ്ഥിരീകരിച്ചു. ചോക്‌സിയുടെ അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ഡോമിനിക്കന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരനാണെന്നതിന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അടക്കമുള്ള തെളിവുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!