
ദില്ലി: അനന്തു അജിയുടെ ആത്മഹത്യയിൽ ദില്ലിയില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റിട്ചായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല.
ഈ സാഹചര്യത്തില്‍ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് കോൺഗ്രസ്. കേരളത്തിലെ സര്‍ക്കാരിന് ആര്‍എസ്എസിനെ ഭയമാണെന്നും, കേസെടുത്ത് അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു. എഫ്ഐആറിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണണ് സംസ്ഥാന സര്‍ക്കാരിനെതിരെ എഐസിസി നിലപാട് കടുപ്പിക്കുന്നത്.ചൂഷണം ചെയ്ത ആളിന്‍റെ വ്യക്തമായ സൂചന നല്‍കിയിട്ടും പോലീസ് അവഗണിച്ചു, പ്രധാനമന്ത്രിയടക്കം വളർന്നു വന്ന ആർഎസ്എസ് ശാഖകളിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്. കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പവന്‍ ഖേര ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച് ആർഎസ്എസ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു.