മുൾമുനയിൽ ദില്ലി: പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ ജെഎൻയു വിദ്യാർത്ഥികളുടെ ആഹ്വാനം

By Web TeamFirst Published Dec 15, 2019, 9:03 PM IST
Highlights

രാത്രി ഒൻപത് മണിക്ക് മുൻപായി എല്ലാ ദില്ലി നിവാസികളും വിദ്യാർത്ഥികളും പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ എത്തിച്ചേരണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധവുമായി ജെഎൻയു വിദ്യാർത്ഥികൾ. ഇന്ന് രാത്രി തന്നെ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ ജെഎൻയു വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു.

രാത്രി ഒൻപത് മണിക്ക് മുൻപായി എല്ലാ ദില്ലി നിവാസികളും വിദ്യാർത്ഥികളും പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ എത്തിച്ചേരണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജെഎൻയുവിന് അകത്തുള്ള സബർമതി ധാബയിൽ എത്തിച്ചേരാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലിയിൽ സംഘർഷത്തെ തുടർന്ന് അടച്ചിട്ട മെട്രോ സ്റ്റേഷനുകളുടെ  എണ്ണം ഏഴായി. സുഖദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്ല വിഹാർ, ഷഹീൻ ബാഘ്, വസന്ത് വിഹാർ, മുനിർക, അർ.കെ പുരം സ്റ്റേഷനുകളാണ് അടച്ചിട്ടത്. പ്രതിഷേധം കനത്തതോടെ ദില്ലിയിൽ ഗതാഗതവും തടസ്സപ്പെട്ടു.

ജാമിയയിൽ കാണാത്ത പോലീസ് കാവൽ. പൊലീസ് സർവ്വകലാശാലയിൽ കയറി ലൈബ്രറി അടിച്ചുതകർത്തെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. 104 വിദ്യാർത്ഥികൾ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് നാല് കിലോ മീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദില്ലി സർക്കാർ അവധി പ്രഖ്യാപിച്ചു.

ദില്ലിയിൽ അതിശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറയുന്നു. രണ്ട് വിദ്യാർത്ഥികൾക്ക് പൊലീസിന്റെ വെടിയേറ്റതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വൈകുന്നേരം ആരംഭിച്ച പ്രതിഷേധം വലിയ തോതിൽ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ വ്യാപകമായി വാഹനങ്ങൾക്ക് തീയിട്ടു. ഇതിന് പിന്നാലെ പൊലീസുമായി കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസ് വെടിയുതിർത്തതായും ആരോപണമുയർന്നു. ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കയറിയ പൊലീസ്, ലൈബ്രറിയിലടക്കം കയറി വിദ്യാർത്ഥികളെ മർദ്ദിച്ചു. ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായ പ്രതീതിയായിരുന്നു.

നിരവധി പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പ്രതിഷേധത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാരും പങ്കെടുത്തിരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. അക്രമ സംഭവങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്നും സർവ്വകലാശാലയ്ക്ക് സമീപത്ത് താമസിക്കുന്നവരാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

click me!