സഖ്യ ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് വ്യക്തമാക്കി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മതേതരത്വത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിജയ്ക്ക് ബിജെപി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം അത് നിരസിച്ചെന്നും ടിവികെ നേതാവ് വെളിപ്പെടുത്തി.

ചെന്നൈ: സഖ്യ ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ വെറും അഭ്യൂഹം മാത്രമാണെന്ന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈയിൽ സംഘടിപ്പിച്ച പാർട്ടി ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകിയ വിജയ്, പാർട്ടിയുടെ പ്രത്യയശാസ്ത്രം മതേതരത്വമാണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ആവർത്തിച്ചു.

താൻ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ ടീമിന്റെ ഭാഗമാണെന്ന പ്രചാരണങ്ങളെ വിജയ് തള്ളി. "താൻ ചില ടീമുകളുടെ ഭാഗമാണെന്ന് പലരും പറയുന്നു. എന്നാൽ താൻ ജനങ്ങളുടെ ടീമിനൊപ്പമാണ്" എന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ നയം വ്യക്തമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ വാർത്തകളിൽ പ്രവർത്തകർ വീഴരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മതസൗഹാർദ്ദവും സാമൂഹിക നീതിയുമാണ് പാർട്ടിയുടെ മുൻഗണനയെന്നും ഇഫ്താർ വിരുന്നിൽ വിജയ് പറഞ്ഞു.

ടിവികെയ്ക്കും വിജയ്ക്കും ബിജെപി വമ്പൻ ഓഫർ നൽകി, വിജയ് നിരസിച്ചെന്ന് ടിവികെ നേതാവ്

ടിവികെയ്ക്കും വിജയ്ക്കും ബിജെപി വമ്പൻ ഓഫർ നൽകിയെന്ന വെളിപ്പെടുത്തലുമായി ടിവികെ നേതാവ് ആധവ് അർജുന. ടിവികെയെക്ക് പകുതി സീറ്റും വിജയ്ക്ക് പകുതി ടേം മുഖ്യമന്ത്രി സ്ഥാനവും ഓഫർ ചെയ്തു. വിജയ്‍യെ രണ്ടര വർഷം മുഖ്യമന്ത്രി ആക്കാമെന്ന് പറഞ്ഞു. എന്നാൽ വിജയ് അത് നിരസിച്ചെന്നും ആധവ് അർജുന പറയുന്നു. തമിഴ്നാട് ദില്ലിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് വിജയ് പറഞ്ഞതായും ആധവ് വ്യക്തമാക്കി. തമിഴ്നാട്ടിലെ 234 സീറ്റിലും ടിവികെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് വിജയ്‍യുടെ പ്രതികരണം. അതേസമയം രജനികാന്തിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ടിവികെ നേതാവ് ആധവ് അർജുന മാപ്പ് പറഞ്ഞു. താൻ ഉദ്ദേശിച്ചതല്ല പുറത്ത് വന്നതെന്ന് ആധവ് വിശദീകരിച്ചു.