അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു

Published : Dec 10, 2019, 10:01 PM ISTUpdated : Dec 10, 2019, 10:22 PM IST
അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു

Synopsis

മേല്‍പ്പലത്തിലേക്ക് വാഹനവ്യൂഹം പ്രവേശിച്ചയുടന്‍ നൂറുകണക്കിന് സമരക്കാര്‍ വാഹനവ്യൂഹം തടയുകയായിരുന്നു. വാഹനവ്യൂഹത്തിനെതിരെ ഇവര്‍ കല്ലുകളും വടികളും വലിച്ചെറിഞ്ഞു. 

ഗുവാഹത്തി: അസാമില്‍ ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ  സമരം ചെയ്യുന്ന ജനക്കൂട്ടം അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് കുമാര്‍ ദാസിന്‍റെ വാഹനവ്യൂഹത്തെ ആക്രമിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ആസാം മന്ത്രിമാരായ നബാ കുമാര്‍ ഡോളെ, സിദ്ധാര്‍ത്ഥ് ഭട്ടാചാര്യ എന്നിവരും രഞ്ജിത്ത് കുമാര്‍ ദാസിന്‍റെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നു.

ഗുവാഹത്തിയിലെ സിക്സ് മൈല്‍ ഫ്ലൈ ഓവറില്‍ വച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം എന്നാണ് നോര്‍ത്ത് ഈസ്റ്റ് വാര്‍ത്ത സൈറ്റായ ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിസ് പൂരിലേക്ക് പോകുന്ന വാഹന വ്യൂഹത്തിനെതിരെയായിരുന്നു ആക്രമണം. കാനപ്പറയില്‍ നിന്നും ഒരു പരിപാടിക്ക് ശേഷം തിരിച്ച് സംസ്ഥാന തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു മുതിര്‍ന്ന ബിജെപി നേതാക്കള്‍ അടങ്ങുന്ന സംഘം.

മേല്‍പ്പലത്തിലേക്ക് വാഹനവ്യൂഹം പ്രവേശിച്ചയുടന്‍ നൂറുകണക്കിന് സമരക്കാര്‍ വാഹനവ്യൂഹം തടയുകയായിരുന്നു. വാഹനവ്യൂഹത്തിനെതിരെ ഇവര്‍ കല്ലുകളും വടികളും വലിച്ചെറിഞ്ഞു. വാഹനങ്ങള്‍ തിരിച്ചെടുത്ത് മറ്റൊരു വഴിയില്‍ പോയാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. ഇത്തരത്തില്‍ ഇതേ മേല്‍പ്പാലത്തില്‍ വച്ച് മൂരിഗോണ്‍ എംഎല്‍എ രാംകാന്ത് തേവരിയുടെ വാഹനവും ആക്രമിക്കപ്പെട്ടു. ഇതേ സമയം ഗുവഹത്തി  പൊലീസ് കമ്മീഷ്ണര്‍ മുകേഷ് അഗര്‍വാളിന്‍റെ വാഹനത്തിനെതിരേയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

അതേ സമയം ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. അസമിൽ പന്ത്രണ്ടു മണിക്കൂർ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബില്ലിനെതിരെ എൻഇഎസ്ഒ ( നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ, എഎഎസ്‍യു (ആൾ ആസാം സ്റ്റുഡന്‍റസ് യൂണിയൻ) എന്നീ വിദ്യാർത്ഥി സംഘടനകളാണ് അസമിൽ ബന്ദിന് ആഹ്വാനം ചെയ്തത്. അസമിലെ ദിബ്രുഗഢിൽ വിഘടനവാദി സംഘടനയായ ഉൾഫയും പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പതാക ഉയർത്തിയെന്ന റിപ്പോർട്ടുണ്ട്.

അസം ജാതിയബാദി യുവ ഛാത്ര പരിഷത്ത്  ജനറൽ സെക്രട്ടറി പലാഷ് ചങ്മായിയെ സെക്രട്ടേറിയറ്റിലേക്ക് കറുത്ത കൊടിയുമായി പ്രതിഷേധം നയിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾ അസം സ്റ്റുഡന്‍റസ് അസോസിയേഷൻ പ്രവർത്തകർ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തി. പൗരത്വബില്ലിന്‍റെ പകർപ്പ് കീറിയെറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അവകാശം കവരില്ല എന്ന അമിത്ഷായുടെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചിട്ടില്ല. മണിപ്പൂരിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബില്ല് പശ്ചിമബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കി കഴിഞ്ഞു. രാജ്യസഭയിൽ ബില്ല് നാളെ വരാനിരിക്കെ ഇടതുപക്ഷം പാർ‍ലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു. കോടതിയെ സമീപിക്കുമെന്ന് പല പ്രതിപക്ഷ പാർട്ടികളും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'2 മണിക്കൂർ, 30 ലക്ഷത്തിന്റെ ചായ', ബെംഗളൂരുവിൽ ടെക്കി ദമ്പതികളുടെ ഫ്ലാറ്റിൽ വൻ മോഷണം
പൊലീസ് കസ്റ്റഡിയിൽ ഉള്ള പ്രതിയെ കൊലപെടുത്താൻ ശ്രമിച്ചു, ഗുണ്ടാതലവനെ വകവരുത്തി തമിഴ്നാട് പൊലീസ്