എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന നയത്തിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. രാജ്യത്തുടനീളമുള്ള ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.
ദില്ലി: മോദി സർക്കാർ രണ്ടാമതും അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യബജറ്റ് അവതരണത്തിന് മുമ്പ് പ്രാർത്ഥനയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. മന്ത്രിമന്ദിരത്തിലെ പുന്തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹത്തിന് മുന്നിലാണ് മന്ത്രി ഏറെ നേരം പ്രാര്‍ത്ഥനയും പൂജയും നടത്തിയത്. വീട്ടിൽ പ്രാർത്ഥനയും പൂജയും നടത്തിയതിന് ശേഷമാണ് അദ്ദേഹം ഓഫീസിലേക്ക് പുറപ്പെട്ടത്. വീടിന് മുന്നിലുളള ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ അനുരാഗ് താക്കൂർ പ്രാർത്ഥനയോടെ ഇരിക്കുന്ന ചിത്രം ദേശീയ മാധ്യമമായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ ട്വീറ്റ് ചെയ്തിരുന്നു.
വന്‍കിട വ്യവസായികള്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ വരെയും ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നിര്‍ണായക ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്. ''എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന നയത്തിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. രാജ്യത്തുടനീളമുള്ള ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാവർക്കും ഗുണകരമായ രീതിയിലുള്ള ബജറ്റ് തയ്യാറാക്കാൻ സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനമാണ് ലക്ഷ്യമാക്കിയിരിക്കുന്നത്.'' ദേശീയ മാധ്യമമായ എഎൻഐയോട് സംസാരിക്കവേ അനുരാഗ് താക്കൂർ വ്യക്തമാക്കി.