
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ കാലാവസ്ഥയും നിർണായകമാകും. നാളെ ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടാെന്നാണ് മുന്നറിയിപ്പ്. ഇന്ന് കനത്ത മഴയും ഗംഗാവലി നദിയിലെ കുത്തൊഴുക്കും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അർജുനായുള്ള തെരച്ചിലിന്‍റെ ഒൻപതാം ദിനമാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. അര്‍ജുന്‍റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ഉണ്ടെന്ന് കാർവാർ എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. കനത്ത മഴയും കാറ്റും മൂലം ഇന്ന് ട്രക്ക് ഉയര്‍ത്താനായില്ല. നാളെ ദൗത്യത്തിനായി ഡ്രോണുകളും എത്തിക്കും. ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കർണാടക സര്‍ക്കാര്‍ പറയുന്നു. അതിന് ശേഷം ഡൈവര്‍മാര്‍ ഇറങ്ങി ട്രക്കില്‍ ക്ലിപ്പുകള്‍ ഘടിപ്പിച്ച് പുഴയില്‍ നിന്നും ട്രക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കും. നാളെ മാധ്യമങ്ങൾക്ക് സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ദൃശ്യങ്ങളും വിവരങ്ങളും 2 മണിക്കൂർ ഇടവിട്ട് നൽകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, അർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണ് എസ്പി നാരായാണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam