
ഗുവാഹട്ടി: അസമിൽ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പോലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു. ഗുവാഹത്തി സ്വദേശിയായ രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വൈദ്യപരിശോധന പൂർത്തിയാക്കി പ്രതിയെ ഹാതിഗാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പ്രതി പെട്ടെന്ന് പോലീസ് സംഘത്തെ ആക്രമിക്കുകയും ഓടുന്ന വാഹനത്തിൽ നിന്ന് ചാടുകയുമായിരുന്നു. താഴ്ചയിലേക്ക് വീണ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് ഉടൻ തന്നെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സെപ്റ്റംബർ 3-നാണ് രാമാനുജ് ഗോസ്വാമി തന്‍റെ ഭാര്യയായ റിയയെ (25) ഗുവാഹത്തിയിലെ ഫ്ലാറ്റിൽ വെച്ച് കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കറുത്ത പോളിത്തീൻ കവറിനുള്ളിൽ നിന്ന് റിയയുടെ അറുത്തുമാറ്റിയ തലയും വിരലുകളും പോലീസ് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബർ 6-ന് പോലീസിന് മുന്നിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam