യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ 10 സംയുക്ത ബ്രിഗേഡുകളെ വിന്യസിച്ചതോടെ ചൈന തങ്ങളുടെ സൈനിക സാന്നിധ്യം കുറച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. സൈനിക സജ്ജീകരണങ്ങൾക്ക് പുറമെ, നയതന്ത്ര ചർച്ചകളും അതിർത്തിയിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചു.

ലഡാക്ക്: യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ സംയുക്ത പോരാട്ട ശേഷിയുള്ള 10 ബ്രിഗേഡുകളെ വിന്യസിച്ചതിനെ തുടർന്ന്, വടക്കൻ അതിർത്തികളിൽ നിന്നും ചൈനീസ് സൈന്യം തങ്ങളുടെ സൈനിക സാന്നിധ്യം കാര്യമായി വെട്ടിച്ചുരുക്കിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ 2025-26 വാർഷിക റിപ്പോർട്ട്. ഏത് അത്യാഹിത സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ കരസേന അതിർത്തിയിൽ സജ്ജമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഫൻട്രി, പീരങ്കി പട, ടാങ്കുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ഒരുമിച്ച് ചേർന്നതാണ് ഒരു കമ്പൈൻഡ് ആംസ് ബ്രിഗേഡ്. ഓരോ ബ്രിഗേഡിലും ഏകദേശം 3,000 സൈനികർ വീതമുണ്ട്.

എൽഎസിക്ക് സമീപവും തന്ത്രപ്രധാന പരിശീലന കേന്ദ്രങ്ങളിലും ഇന്ത്യ തങ്ങളുടെ സൈനിക ബലം വർദ്ധിപ്പിച്ചതോടെയാണ് ചൈന പിന്നാക്കം പോയത്. സൈനിക സജ്ജീകരണങ്ങൾക്ക് പുറമെ നയതന്ത്ര മേഖലയിലെയും രാഷ്ട്രീയ തലത്തിലെയും ഉഭയകക്ഷി ചർച്ചകളും അതിർത്തിയിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചു. 2025 മാർച്ച്, ജൂലൈ മാസങ്ങളിൽ നടന്ന പ്രത്യേക യോഗങ്ങളും ഓഗസ്റ്റിൽ നടന്ന പ്രത്യേക പ്രതിനിധിതല ചർച്ചകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കി.

ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ചൈനീസ് സന്ദർശനവും, ഒക്ടോബറിൽ കിഴക്കൻ ലഡാക്കിൽ നടന്ന 23-ാം കോർപ്സ് കമാൻഡർ തല ചർച്ചകളും ഈ പുരോഗതിക്ക് ആക്കം കൂട്ടി. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം പൂർണ്ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രദേശവാസികൾ വികസനത്തിന്‍റെ പാത സ്വീകരിച്ചതോടെ അതിക്രമങ്ങളും പ്രതിഷേധങ്ങളും കല്ലേറ് സംഭവങ്ങളും പൂജ്യമായി കുറഞ്ഞു. 2025 മെയ് മാസത്തിൽ നടന്ന മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ തല ചർച്ചകൾക്ക് ശേഷം മേഖലയിലെ സാഹചര്യം കൂടുതൽ ശാന്തമായതായും പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.