
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പ്രതികരിച്ച് പ്രതിരോധ സെക്രട്ടറി ആർ കെ സിങ്ങ്. ഭീകരപ്രവർത്തനങ്ങളോട് സന്ധിയില്ലെന്ന് രാജ്യം വ്യക്തമാക്കി. നൂറ് ഭീകരരെ എങ്കിലും വധിച്ചു എന്നാണ് കണക്ക്. ഇന്ത്യയുടെ തന്ത്രപരമായ ആസൂത്രണമാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയം. ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിലാണ് പ്രതികരണം. അതേസമയം, ചൈനീസ് പ്രതിരോധമന്ത്രി അഡ്മിറല്‍ ഡോണ്‍ ജുനുമായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഷാങ് ഹായ് സഹകരണ സംഘടന യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധത്തില്‍ സങ്കീര്‍ണ്ണത ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതും ബന്ധം ഊഷ്മളമായി തുടരേണ്ടതും ഇരു രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് രാജ് നാഥ് സിംഗ് വ്യക്തമാക്കി.
കൈലാസ് മാനസരോവര്‍ യാത്ര പുനരാംഭിച്ചതിലും രാജ് നാഥ് സിംഗ് സന്തോഷമറിയിച്ചു. തീവ്രവാദത്തോട് സന്ധിയില്ലെന്ന് വ്യക്തമാക്കിയ രാജ് നാഥ് സിംഗ്, ഓപ്പറേഷന്‍ സിന്ദൂർ തുടരുമെന്നും ചൈനീസ് പ്രതിരോധ മന്ത്രിയെ അറിയിച്ചു. അതേസമയം ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ സംയുക്ത പ്രസ്താവന വേണ്ടെന്ന് വച്ചിരുന്നു. തീവ്രവാദത്തിനെതിരായ പ്രമേയത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ ഒപ്പ് വയ്ക്കാത്തതതിനാലാണ് നീക്കം പാളിയത്. ലോകം ചര്‍ച്ച ചെയ്ത പഹല്‍ഗാം ആക്രമണവും, തുടര്‍ന്നുളള ഓപ്പറേഷന്‍ സിന്ധൂര്‍ നടപടിയും പരാമര്‍ശിക്കാത്തതില്‍ കടുത്ത അതൃപ്ചതി അറിയിച്ചുകൊണ്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് പ്രമേയത്തില്‍ ഒപ്പ് വയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.
പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരക്കുള്ള തക്കമറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ധൂറെന്ന് യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഭീകരത തുടർന്നാൽ ഒരു മടിയും കൂടാതെ അത്തരം കേന്ദ്രങ്ങള്‍ ഇനിയും തകര്‍ക്കുമെന്നും പാക് പ്രതിരോധമന്ത്രിയുടെ സാന്നിധ്യത്തില്‍ രാജ് നാഥ് സിംഗ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനും, ചൈനയും തമ്മിലുള്ള ധാരണയിലാണ് പ്രമേയത്തില്‍ പഹല്‍ഗാം ഒഴിവാക്കിയതെന്ന സൂചനയാണ് പിന്നീട് പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam