
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കര തൊട്ടതോടെ തമിഴ്നാട്ടിലടക്കം അതീവ ജാഗ്രത. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ തമിഴ്നാട് , പുതുച്ചേരി, ആന്ധ്രാ തീരങ്ങൾ അതീവജാഗ്രതയിലാണ്. കനത്ത മഴയ്ക്കിടെ രണ്ട് പേര്‍ ചെന്നൈയില്‍ ഷോക്കേറ്റ് മരിച്ചത് ദുരന്തത്തിന്റെ തീവ്രതയേറ്റി. കരയിലേക്ക് അടുക്കുന്നതിനാൽ രാത്രി മഹാബലിപുരത്തിനും പുതുച്ചേരിക്കും ഇടയിൽ ഫിൻജാൽ ചുഴലിക്കാറ്റ് വലിയ നാശ നഷ്ടം ഉണ്ടാക്കിയെക്കും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനം. മഹാബലിപുരത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി.
ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ വരെ അടച്ചു. പല ട്രെയിനുകളും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചു. സബർബൻ ട്രെയിൻ സർവീസുകളും പല റൂട്ടുകളിലും നിർത്തി. 2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. ഏത് സ്ഥിതിയും നേരിടാൻ സജ്ജമാണെന്ന് തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർ വ്യക്തമാക്കിയത്. തീരദേശ ആന്ധ്രയിലും രായൽസീമയിലും മഴ കനക്കും. അതേസമയം ഫിൻജാൽ ചുഴലിക്കറ്റിനെ തുടർന്നുള്ള മഴയിൽ ശ്രീലങ്കയിൽ മരണം 19 ആയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.