സുരക്ഷ പ്രശ്നങ്ങൾ പരിഗണിച്ചും നിരോധനാജ്ഞ നിലനിൽക്കുന്നതിനാലും നേരത്തെ യോഗസ്ഥലം മാറ്റിയിരുന്നു.
ദില്ലി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ് പുനഃപരിശോധന ഹര്‍ജി നൽകിയേക്കും. പുനഃപരിശോധന ഹർജി നൽകണമെന്നാണ് യോഗത്തിൽ ഭൂരിപക്ഷാഭിപ്രായം. തീരുമാനം അറിയിക്കാൻ വൈകിട്ട് മൂന്നരക്ക് വാർത്ത സമ്മേളനം നടത്തും.
പുനഃപരിശോധന ഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനമെടുക്കാൻ ചേര്‍ന്ന മുസ്ലിം വ്യക്തിനിയമ ബോർഡ് യോഗം പുരോഗമിക്കുകയാണ്. സുരക്ഷ പ്രശ്നങ്ങൾ പരിഗണിച്ചും നിരോധനാജ്ഞ നിലനിൽക്കുന്നതിനാലും നേരത്തെ യോഗസ്ഥലം മാറ്റിയിരുന്നു. അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്.
അയോധ്യ വിധിയില്‍ പുനഃപരിശോധന ഹര്‍ജി; മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ യോഗസ്ഥലം മാറ്റി...
അതേ സമയം പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിയിലൊരാളായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ നിന്നും സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്‍ജിക്കാരൻ ഇഖ്ബാൽ അന്‍സാരിയും വിട്ടു നിന്നത് ശ്രദ്ധേയമായി.