
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും ഏപ്രിൽ 30നകം പൂർത്തിയാകുമെന്ന് നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. പദ്ധതിയുടെ മൊത്തച്ചെലവ് ഏകദേശം 1,900 കോടി രൂപയെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ലാർസൻ ആൻഡ് ടൂബ്രോ (L&T), ടാറ്റ കൺസൾട്ടൻസി എന്നിവ ഏപ്രിൽ 30ന് ശേഷം ക്ഷേത്ര സമുച്ചയം വിട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണവുമായി ബന്ധപ്പെട്ട എല്ലാ രേഖാകളും ബിൽ പേയ്‌മെന്റുകളും അതേ തീയതിക്ക് മുൻപ് പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എൽ & ടി, ടാറ്റ കൺസൾട്ടൻസി എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് മൂന്ന് വർഷത്തെ വാറന്റി നൽകുമെന്നും, പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഇരുകമ്പനികളിലെയും ചെറിയ സംഘങ്ങൾ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ മൂന്ന് നിലകളുടെയും അഞ്ച് മണ്ഡപങ്ങളുടെയും പണി ഇതിനകം പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള 795 മീറ്റർ നീളമുള്ള മതിൽക്കെട്ടിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. ഇനി ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഏഴ് ഉപക്ഷേത്രങ്ങളുടെ പണിയാണ് നടക്കാനുള്ളത്. അതും ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കിയേക്കും.
ഏപ്രിൽ 30ന് ശേഷം കമ്പനികളുമായുള്ള കരാറുകൾ പ്രകാരം ശ്രീരാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഏറ്റെടുക്കുമെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു. രാമക്ഷേത്ര പദ്ധതിക്കായി കണക്കാക്കുന്ന മൊത്തം ചെലവ് ഏകദേശം 1,900 കോടി രൂപയാണെന്നും, ഇതിൽ ജിഎസ്‌ടി ഉൾപ്പെടെ ഏകദേശം 1,600 കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam