സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ബോംബെ ഹൈക്കോടതിയുടെ ​ഗോവ ബെഞ്ച് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു തേജ്പാലിന്റെ പ്രതികരണം. ഇത് കള്ളക്കേസാണെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും തരുൺ തേജ്പാൽ പറഞ്ഞു.

പനജി: വർഷങ്ങളായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലെ ഒരാളാണ് താനെന്ന് തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ബോംബെ ഹൈക്കോടതിയുടെ ​ഗോവ ബെഞ്ച് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു തേജ്പാലിന്റെ പ്രതികരണം. ഇത് കള്ളക്കേസാണെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും തരുൺ തേജ്പാൽ പറഞ്ഞു.

' കഴിഞ്ഞ 13 വർഷമായി അവർ എന്നെ പ്രതികാരബുദ്ധിയോടെ വേട്ടയാടുകയാണ്. ജുഡീഷ്യറിയിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. സത്യം മനസിലാക്കുന്ന ജഡ്ജിമാരുണ്ടാകും. പത്തുതവണയെങ്കിലും എന്നെ കുറ്റവിമുക്തനാക്കാനുള്ള തെളിവുകളുണ്ട്. പൊതുജനത്തിന് മുന്നിൽ ആ തെളിവുകളെല്ലാം അവതരിപ്പിക്കും. ഹൈക്കോടതി വിധിക്കെതിരേ തീർച്ചയായും സുപ്രീംകോടതിയെ സമീപിക്കും. ഏഴരവർഷത്തോളം വിചാരണ കോടതിയിൽ പോരാടി കുറ്റവിമുക്തരാക്കിയതാണ്. എന്നാൽ, ഇത് തെഹൽക്കയുടെ പ്രവർത്തനങ്ങൾ കാരണമുള്ള രാഷ്ട്രീയ പകപ്പോക്കലാണ്. അവർക്കെതിരേ എഴുതിയവരെ അവർ പിന്തുടരുന്നു. ഉമർ ഖാലിദും ഷർജീൽ ഇമാമും വർഷങ്ങളായി ജയിലിലാണ്. ഭീമ കൊറേ​ഗാവ് കേസിൽ സുരേന്ദ്ര ​ഗാഡ്ലിങ്ങും ജയിലിലാണ്. ഞാനും അവരിൽ ഒരാളാണ്. എനിക്ക് 62 വയസ്സായി. ഞാൻ ഒരു ഇരയാണ്. എനിക്ക് ഭാര്യയുണ്ട്. കൂടുതൽ ഒന്നും പറയാനില്ല. ഇനി അപ്പീൽ പോകാം. എന്നോട് ദയ കാണിക്കണം', തരുൺ തേജ്പാൽ പറഞ്ഞു.

സഹപ്രവർത്തകയും തെഹൽക്കയിലെ ജൂനിയർ മാധ്യമപ്രവർത്തകയുമായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് ​ബോംബെ ഹൈക്കോടതിയുടെ ​ഗോവ ബെഞ്ച് തരുൺ തേജ്പാലിനെ ശിക്ഷിച്ചത്. 2013 നവംബർ ഏഴ്, എട്ട് തീയതികളിലായി ​ഗോവയിലെ ഹോട്ടലിൽവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഹോട്ടലിലെ ലിഫ്റ്റിൽവെച്ച് തരുൺ തേജ്പാൽ രണ്ടുതവണ പീഡിപ്പിച്ചെന്നായിരുന്നു സഹപ്രവർത്തകയുടെ പരാതി. തുടർന്ന് 2013 നവംബർ 30-ന് തരുൺ തേജ്പാൽ അറസ്റ്റിലായി.

സാഹചര്യം തെറ്റായി വ്യാഖ്യാനിച്ചതാണെന്നായിരുന്നു പരാതിയെക്കുറിച്ച് തരുൺ തേജ്പാൽ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കുറ്റം ചുമത്തിയതിന് പിന്നാലെ നിലപാട് മാറ്റി. രാഷ്ട്രീയമായ പകപ്പോക്കലാണ് കേസിന് പിന്നിലെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ആരോപണം.

അതേസമയം, ​തരുൺ തേജ്പാലിനെ കോടതി ശിക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരിയുടെ അമ്മ പ്രതികരിച്ചു. ഇപ്പോൾ നെഞ്ചിൽനിന്ന് വലിയ ഭാരമൊഴിഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി വേദനയോടെ നീറിനീറിയാണ് കഴിഞ്ഞത്. ജീവിതം മുന്നോട്ടുപോകാൻ വലിയ മനക്കരുത്ത് ആവശ്യമായിരുന്നു. കേസിൽ പ്രതിക്ക് ശിക്ഷ വാങ്ങിനൽകിയതിന് ​ഗോവ സർക്കാരിനോടും അഭിഭാഷകരോടും നന്ദിയുണ്ടെന്നും പരാതിക്കാരിയുടെ അമ്മ പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കേസിൽ സർക്കാരിന് വേണ്ടി ഹാജരായത്.