
ദില്ലി: അയോധ്യ സംഭാവന കൊള്ളയിൽ പ്രതികൾ സംഘടിത നീക്കം തുടങ്ങിയത് മഹാകുംഭമേള സമയത്തെന്ന് റിപ്പോർട്ട്. തട്ടിപ്പ് നേരത്തെ കണ്ടെത്തിയെങ്കിലും ട്രസ്റ്റ് അംഗങ്ങൾക്കിടയിലെ ഭിന്നത കാരണമാണ് ഇപ്പോൾ ഇത് പുറത്തുവന്നതെന്നാണ് സൂചന. ക്ഷേത്ര നിർമ്മാണത്തിൻ്റെ കണക്കുകൾ അടക്കം പരിശോധിക്കാനുള്ള എസ്ഐടി നീക്കം നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും ഇടയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹത്തിന് ഇടയാക്കുകയാണ്. ബിജെപി അദ്ധ്യക്ഷൻ നിതിൻ നവീൻ ഇന്ന് യോഗി ആദിത്യനാഥിനെ കാണും.
അയോധ്യയിൽ ഒരു ദിവസം ശരാശരി ഒരു ലക്ഷം പേരാണ് ദർശനത്തിനെത്തുന്നത്. സംഭാവന കൊള്ള പുറത്തുവന്ന ശേഷവും ഇതിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ കൊല്ലം മഹാകുംഭമേള സമയത്ത് ഒരോ ദിവസവും പത്തിനും പന്ത്രണ്ട് ലക്ഷത്തിനും ഇടയിൽ വിശ്വാസികൾ അയോധ്യയിലെത്തി. തിരക്ക് കാരണം സംഭാവന എണ്ണാൻ കൂടുതൽ താല്ക്കാലിക ജീവനക്കാരെ അന്ന് നിയമിച്ചു. ഇതോടയൊണ് കാണിക്ക പുറത്തേക്ക് കടത്താനുള്ള സംഘടിത നീക്കം തുടങ്ങിയതെന്നാണ് സൂചന. ഒന്നു രണ്ട് തവണ ജീവനക്കാരുടെ കൈയ്യിൽ നിന്ന് പണം പിടിച്ചെങ്കിലും ട്രസ്റ്റ് പൊലീസിൽ പരാതി നല്‍കിയില്ല. മുതിർന്ന പൗരൻമാർക്ക് വീൽചെയർ സേവനം നല്‍കുന്നവരെയും പണം കടത്താൻ ഉപയോഗിച്ചെന്ന സംശയം പൊലീസിനുണ്ട്. രണ്ട് സിസിടിവി കൺട്രോൾ റൂമുകളിൽ ഒന്നിൻ്റെ നിയന്ത്രണമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.
അതിനിടെ മോഷ്ടിച്ച പണം കൊണ്ട് പ്രതി അവിനാശ് ശുക്ല വാങ്ങിയ കാർ പൊലീസ് പിടിച്ചെടുത്തു. ട്രസ്റ്റിലെ ഭിന്നതയാണ് കൊള്ള പുറത്തറിയാൻ ഇടയാക്കിയത്. ട്രസ്റ്റിന് കിട്ടിയ സ്വർണ്ണവും ആഭരണങ്ങളും അടക്കം സംഭാവന എസ്ഐടി ഓഡിറ്റ് ചെയ്യാൻ തീരുമാനിച്ചു. ക്ഷേത്ര നിർമ്മാണത്തിനുള്ള ഫണ്ട് ചെലവഴിച്ചതെങ്ങനെയെന്നും എസ്ഐടി പരിശോധിക്കും. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ നൃപേന്ദ്ര മിശ്ര നേതൃത്വം നല്‍കിയ നിർമ്മാണത്തെക്കുറിച്ച് യുപി എസ്ഐടി പരിശോധിക്കുന്നത് മോദിക്കും യോഗിക്കും ഇടയിലെ ശീതസമരത്തിൻ്റെ തുടർച്ചയാണോ എന്ന സംശയം ഉയർത്തുകയാണ്. എസ്ഐടി അന്വേഷണത്ത ഇന്നലെ ആർഎസ്എസ് സ്വാഗതം ചെയ്തിരുന്നു. യുപിയിലെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ എത്തിയ ബിജെപി അദ്ധ്യക്ഷൻ നിതിൻ നവീൻ അയോധ്യ കൊള്ളയ്ക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam