
മോഗ (പഞ്ചാബ്): വിവാഹം കഴിക്കാൻ വേണ്ടി ദുബായിയില്‍ നിന്നെത്തി, ബന്ധുക്കളെയും കൂട്ടി വധു പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് എല്ലാം ചതിയാണെന്ന് യുവാവ് മനസിലാക്കിയത്. പഞ്ചാബിനെ മോഗയിലാണ് സംഭവം. മൂന്ന് വർഷമായി ഇൻസ്റ്റാഗ്രാമിൽ സംസാരിച്ചിരുന്ന മൻപ്രീത് കൗറിനെ വിവാഹം കഴിക്കാൻ ഒരു മാസം മുമ്പാണ് ദീപക് കുമാർ (24) ദുബായിയില്‍ നിന്ന് ജലന്ധറിലേക്ക് എത്തിയത്.
ഇൻസ്റ്റാഗ്രാമിൽ കൂടെ പരിചയപ്പെട്ട് അടുപ്പത്തിലായെങ്കിലും ഇരുവരും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. വധു പറഞ്ഞതനുസരിച്ച് താൻ കുടുംബത്തോടൊപ്പം ജലന്ധറിലെ മാണ്ഡിയാലി ഗ്രാമത്തിൽ നിന്ന് മോഗയിലേക്ക് വിവാഹ വേദിയിൽ എത്തുകയായിരുന്നു ദീപക്. മോഗയിൽ എത്തിയപ്പോൾ വധുവിന്‍റെ വീട്ടുകാര്‍ ആളുകളെത്തി അവരെ വിവാഹ വേദിയിലേക്ക് കൊണ്ട് പോകുമെന്ന് ദീപക്കിനോടും കുടുംബത്തോടും പറഞ്ഞു.
എന്നാൽ, അഞ്ചുമണിവരെ കാത്തുനിന്നിട്ടും ആരും എത്തിയില്ല. വിവാഹ വേദിയാണെന്ന് പറഞ്ഞ റോസ് ഗാർഡൻ പാലസിനെ കുറിച്ച് അവർ നാട്ടുകാരോട് ചോദിച്ചെങ്കിലും മോഗയിൽ അങ്ങനെയൊരു സ്ഥലമില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതോടെ താൻ ചതിക്കപ്പെട്ടുവെന്ന് ദീപക്കിന് മനസിലായത്. താൻ മൂന്ന് വര്‍ഷമായി ദുബായിയിൽ ജോലി ചെയ്യുകയാണെന്നും മൂന്ന് വർഷമായി മൻപ്രീത് കൗറുമായി ഇൻസ്റ്റഗ്രാമിലൂടെ ബന്ധമുണ്ടെന്നും ദീപക് പറഞ്ഞു.
ഫോട്ടോകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ മൻപ്രീതിനെ നേരിട്ട് കണ്ടിട്ടില്ല. അവരുടെ മാതാപിതാക്കൾ ഫോൺ കോളുകൾ വഴിയാണ് വിവാഹം ഉറപ്പിച്ചത്. നേരത്തെ 50,000 രൂപ മൻപ്രീതിന് ട്രാൻസ്ഫർ ചെയ്ത് നല്‍കിയിരുന്നതായും ദീപക് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൻപ്രീതിന്‍റെ ഫോണ്‍ ഇപ്പോൾ സ്വച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam