
ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന പേരിലുണ്ടായ തർക്കത്തെ തുടർന്ന്, 21-കാരനായ ബാഡ്മിന്റൺ താരത്തെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലുള്ള തിഗാവിലാണ് ദാരുണമായ സംഭവം നടന്നത്. രാജസ്ഥാനിലെ ഭിവാഡി സ്വദേശിയായ മോനു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുമ്പ് മോനുവും തിഗാവ് സ്വദേശിയായ പതിനേഴുകാരിയും ഒളിച്ചോടിയിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം മോനുവിനെതിരെ തിഗാവ് പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും, മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയത്.
എന്നാൽ ഇതിനിടയിൽ കാണാതായ മോനുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തിഗാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോവുകയാണെന്ന് വീട്ടുകാരെ അറിയിച്ച് രണ്ട് ദിവസം മുമ്പ് ഇറങ്ങിയ മോനുവിനെ പിന്നീട് കാണാതാവുകയായിരുന്നു. ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബം തന്നെയാണ് മോനുവിനെ തങ്ങൾ പിടികൂടിയ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ യുവാവ് അതിക്രൂരമായ മർദ്ദനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിലാണെന്നും കണ്ടെത്തി. മൂന്ന് ദിവസത്തോളം യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധിയാക്കി ക്രൂരമായി പീഡിപ്പിച്ചതായാണ് വിവരം. ഉടൻ തന്നെ യുവാവിനെ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.
യുവാവിന്‍റെ പിതാവിന്‍റെ പരാതിയിൽ ആദ്യം വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ യുവാവിന്‍റെ മരണത്തോടെ ഇത് കൊലപാതക കേസാക്കി മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ രണ്ട് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെ രാജസ്ഥാനിൽ നിന്നാണോ അതോ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോൾ ഫരീദാബാദിൽ നിന്നാണോ തട്ടിക്കൊണ്ടുപോയത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam