ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാകാര്യങ്ങളും ചർച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ദില്ലി: ദില്ലിയിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുലുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെസി വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷമാണ് സതീശനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും. രാവിലെ 9 മണിക്കാണ് വിഡി സതീശൻ കെസി വേണുഗോപാലിനെ സന്ദർശിച്ചത്. അതിന് ശേഷം മല്ലികാർജുൻ ഖർഗയെയും സന്ദർശിച്ചു. അതിന് ശേഷമാണ് രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണാനെത്തിയത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാകാര്യങ്ങളും ചർച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

അതേ സമയം, മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തിയ വി.ഡി. സതീശന് വൻ സ്വീകരണമാണ് ലഭിച്ചത്. വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കേരള ഹൗസിൽ രാത്രി വൈകിയും വൻ ജനക്കൂട്ടം മുഖ്യമന്ത്രിയെ കാണാനും അഭിവാദ്യമർപ്പിക്കാനും കാത്തുനിന്നു. എല്ലാവരെയും മുറിയിലേക്ക് വിളിച്ച് സംസാരിച്ചും ഫോട്ടോയെടുക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി.
