'ലക്ഷ്യം ബിജെപിയുടെ തോൽവി'; തീവ്ര വലതുസംഘടനയായ ബജ്റംഗ് സേന കോൺഗ്രസിൽ ലയിച്ചു   

By Web TeamFirst Published Jun 7, 2023, 12:52 PM IST
Highlights

ബജ്റംഗ് ദളിനെ കർണാടകയിൽ നിരോധിക്കുമെന്ന് കോൺഗ്രസിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമായിരുന്നു.

ഭോപ്പാൽ: മധ്യപ്രദേശിൽ തീവ്ര വലതുസംഘടനയായ ബജ്റംഗ് സേന കോൺഗ്രസിൽ ലയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് –ബിജെപി ബന്ധമുണ്ടായിരുന്ന സംഘടന കോൺഗ്രസിൽ എത്തിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും കൂടിയായ ബജ്റംഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. കോൺഗ്രസിന്റെയും കമൽനാഥിന്റെയും ആശയങ്ങളെ സ്വീകരിക്കുകയാണെന്ന് ബജ്റംഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്നും രൺവീർ വ്യക്തമാക്കി. ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബജ്റംഗ് സേന കോൺഗ്രസിൽ ലയിച്ചത്. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും നടന്നു. മധ്യപ്രദേശിലെ ഛത്തർപൂരിൽ സ്ഥാപിതമായ ഒരു പതിറ്റാണ്ട് പഴക്കമുള്ള സംഘടനയാണെണെന്നാണ് അവകാശവാദം.

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയാണ് ലയനത്തിന്റെ പിന്നിലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളും ബജ്റംഗ് സേനയുടെ നേതാക്കളും പങ്കെടുത്തു.  ബജ്റംഗ് ദളിനെ കർണാടകയിൽ നിരോധിക്കുമെന്ന് കോൺഗ്രസിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമായിരുന്നു. ഇക്കാര്യം ഉയർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്. എന്നാൽ കർണാടകയിലെ നിലപാടിന് നേരെ വിരുദ്ധമായ നീക്കവുമായാണ് ലയനമുണ്ടായത്.

click me!