ജാതി പറഞ്ഞ് തട്ടിക്കേറിയ ബാങ്ക് ജീവനക്കാരിയുടെ വിശദീകരണം; 'തന്‍റെ ജാതിയിൽ അഭിമാനിക്കുന്നു, എന്നാൽ സംഭവിച്ചത് ഇതൊന്നുമല്ല'

Published : Feb 11, 2026, 04:16 AM IST
bank employee

Synopsis

എച്ച്‍ഡിഎഫ്സി ബാങ്കിനുള്ളിൽ ജാതിപ്പേര് പറഞ്ഞ് ആക്രോശിക്കുന്ന റിലേഷൻഷിപ്പ് മാനേജർ ആസ്ത സിംഗിന്റെ വീഡിയോ വൈറലായി. എന്നാൽ, താൻ ഉപഭോക്താവിനോടല്ല, ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകയുടെ ഭർത്താവിനോടാണ് പ്രതികരിച്ചതെന്ന് അവർ വിശദീകരിച്ചു. 

കാൺപൂർ: ബാങ്കിനുള്ളിൽ ജാതിപ്പേര് പറഞ്ഞ് ആക്രോശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി എച്ച്‍ഡിഎഫ്സി ബാങ്ക് റിലേഷൻഷിപ്പ് മാനേജരായ ആസ്ത സിംഗ്. താൻ ജാതീയമായി പെരുമാറിയെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും വീഡിയോ പൂർണ്ണമല്ലെന്നും അവർ അവകാശപ്പെട്ടു. വീഡിയോയിൽ താൻ തട്ടിക്കയറുന്നത് ബാങ്കിലെ ഒരു ഉപഭോക്താവിനോടല്ല, മറിച്ച് അവിടെ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെ ഭർത്താവിനോടാണെന്ന് ആസ്ത പറഞ്ഞു. ജനുവരി ആറിന് നടന്ന സംഭവമാണിതെന്നും അവർ വ്യക്തമാക്കി.

ജോലി രാജിവെച്ച ഒരു ജീവനക്കാരി അന്നുതന്നെ റിലീവിംഗ് ലെറ്റർ വേണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ബാങ്ക് ജോലിക്ക് ശേഷം ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയ ആ ജീവനക്കാരിയുടെ ഭർത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് ആസ്ത ആരോപിക്കുന്നു. "നീ ഏത് ജാതിക്കാരിയാണ്? നിനക്ക് എന്തിനാണ് ഇത്ര അഹങ്കാരം? നിന്നെ ഞാൻ പാഠം പഠിപ്പിക്കും" എന്നിങ്ങനെ അയാൾ ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ ഒരു താക്കൂറാണെന്നും തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും മറുപടി നൽകിയതെന്ന് ആസ്ത വിശദീകരിച്ചു.

പൊതുസേവനത്തിന് ഇരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണമെന്നത് ശരിയാണ്. എന്നാൽ തന്നെ പാഠം പഠിപ്പിക്കുമെന്ന് ഒരാൾ വന്ന് ഭീഷണിപ്പെടുത്തിയാൽ അത് സഹിക്കില്ലെന്നും തന്‍റെ ജാതിയിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞാണ് അവർ വീഡിയോ അവസാനിപ്പിച്ചത്. വീഡിയോയിൽ സഹപ്രവർത്തകർ ആസ്തയെ ശാന്തയാക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. എന്നാൽ "താക്കൂർ ഹൂ മേ, എന്നോട് കളിക്കാൻ നിൽക്കണ്ട" എന്ന് അവർ ആവർത്തിക്കുന്നത് ജാതിയുടെ പേരിൽ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനം. ഈ സംഭവത്തിൽ ബാങ്ക് അധികൃതർ ഇതുവരെ ഔദ്യോഗിക നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

വീഡിയോ പ്രചരിച്ചതോടെ ബാങ്ക് ജീവനക്കാരുടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. തൊഴിലിടങ്ങളിൽ ഇത്തരം ജാതീയ അഹങ്കാരം അനുവദിക്കരുതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണമുണ്ടായി. എച്ച് ഡി എഫ് സി ബാങ്കിനെ ടാഗ് ചെയ്ത്, ജീവനക്കാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അദാനി നൽകിയ മാനനഷ്ട കേസ്: മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവുശിക്ഷ
ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ